Wednesday, August 1, 2012

ഉപ്പ് കൂടിയാല്‍ വൃക്കയില്‍ കല്ലും അസ്ഥിതേയ്മാനവും


ഉപ്പു കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം. വൃക്കയില്‍ കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ഡോ.ടോഡ് അലക്‌സാണ്ടറെ ഉപ്പിനെതിരേ തിരിച്ചത് ശരീരത്തിലെ കാല്‍സ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് നിയന്ത്രിക്കുന്നത് ഒരേ ഘടകമാണെന്ന കണ്ടെത്തലാണ്. ആവശ്യത്തിലധികം വരുന്ന സോഡിയം ശരീരം പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. ഇങ്ങനെ പുറന്തള്ളുന്ന സോഡിയത്തോടൊപ്പം കാല്‍സ്യവും നഷ്ടപ്പെടുന്നു.

മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുന്നത് വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനും കാരണമാകുന്നു. അതേസമയം ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് എല്ലിന്റെ തേയ്മാനത്തിനും ബലക്ഷയത്തിനും അങ്ങനെ ഓസ്റ്റിയോപൊറസിസ് എന്ന അസ്ഥിരോഗത്തിലേക്കും വഴിതെളിക്കും.

സോഡിയം കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ കാല്‍സ്യം നഷ്ടപ്പെടുത്തുകയാണെന്ന് സാരം. സോഡിയം കുറവുള്ള ആഹാരം ശീലമാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും പഠനം മുന്നറിയിപ്പ് നല്‍കുന്നു. 

വേദനയില്‍ നിന്ന് രോഗം തിരിച്ചറിയാം



ഏറ്റവും അസഹനീയമായ വേദന ഏതാണ്? പ്രസവിച്ച സ്ത്രീകള്‍ പറയും പ്രസവവേദനയാണെന്ന്. പല്ലുവേദനയനുഭവിക്കുന്നവന് അതാണ് വലിയ വേദന. തല വെട്ടിപ്പൊളിക്കുന്നതുപോലെയുള്ള മൈഗ്രേന്‍ തലവേദന വരുന്ന ഉദ്യോഗസ്ഥയ്ക്ക് അതുകഴിഞ്ഞേ ഉള്ളൂ മറ്റെല്ലാ പ്രശ്‌നങ്ങളും. ഓരോരുത്തര്‍ക്കും അവരനുഭവിക്കുന്ന വേദന കഠിനം തന്നെ.

നമ്മുടെ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരില്‍ അമ്പതു ശതമാനത്തിലേറെയാളുകളും വിവിധതരത്തിലുള്ള ശാരീരികവേദനകള്‍ക്ക് പരിഹാരം തേടിയെത്തുന്നവരാണ്. ഇവരില്‍ത്തന്നെ പത്തു ശതമാനത്തിലേറെയാളുകള്‍ക്കും മാറാത്ത സന്ധിവേദനകളും പേശിവേദനകളുമാണ് പ്രശ്‌നം. എന്നാല്‍ വേദനയെ എപ്പോഴും ശത്രുവായി കരുതാന്‍ കഴിയില്ല. മാരകമായേക്കാവുന്ന പല അസുഖങ്ങളെക്കുറിച്ചും നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വേദന എന്ന തീവ്രാനുഭവത്തിലൂടെയാണ്. യഥാസമയം വൈദ്യസഹായംതേടി ആവശ്യമായ ചികിത്സ സ്വീകരിക്കാന്‍ സഹായിക്കുന്ന സുഹൃത്തുകൂടിയാണ് വേദന. 

തല വെട്ടിപ്പൊളിക്കുന്ന തലവേദന

മാനസികസമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. വീട്ടിലും ഓഫീസിലും കുട്ടികള്‍ പരീക്ഷാസമയത്തുമൊക്കെ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ മൂലമാണ് ഈ തലവേദനയുണ്ടാകുന്നത്. തലയില്‍ ഒരു ചരടിട്ട് വരിഞ്ഞുമുറുകിയതുപോലെയുള്ള വേദന മുഖ്യലക്ഷണമാണ്.

മൈഗ്രേന്‍ അഥവാ കൊടിഞ്ഞിയാണ് തലവേദനയുടെ മറ്റൊരു പ്രധാനകാരണം. തലയുടെ ഒരു വശത്തുനിന്ന് ആരംഭിച്ച് ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്ന, വിങ്ങുന്ന തലവേദന മൈഗ്രേനിന്റെ ലക്ഷണമാണ്. മൈഗ്രേന്‍ വരുന്നതിന് തൊട്ടുമുമ്പ് ചിലര്‍ക്ക് കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെയോ, പ്രകാശവലയങ്ങളോ, നിറങ്ങളോ കണ്ടെന്നുവരാം. തലവേദന മൂര്‍ധന്യത്തിലെത്തുമ്പോള്‍ ഛര്‍ദ്ദിലുമുണ്ടാകാറുണ്ട്. ഛര്‍ദിച്ചുകഴിയുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. വെയില്‍ കൊള്ളുക, ഉറക്കമിളയ്ക്കുക, യാത്ര ചെയ്യുക തുടങ്ങിയവയൊക്കെ മൈഗ്രേനിന് കാരണമാകാറുണ്ട്. നന്നായൊന്ന് ഉറങ്ങിക്കഴിഞ്ഞാല്‍ പലരുടെയും മൈഗ്രേന്‍ തലവേദന അപ്രത്യക്ഷമാകും. വേദനസംഹാരികളോടൊപ്പം മൈഗ്രേന്‍ വരാതിരിക്കാനായി വിഷാദചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ബീറ്റാ ബ്ലോക്കര്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഉപയോഗിക്കാറുണ്ട്.

തലയുടെ ഒരു ഭാഗത്തുമാത്രമായോ മൊത്തത്തിലോ അനുഭവപ്പെടുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അധികമാകുകയാണെങ്കില്‍ അത് തലച്ചോറിലെ മുഴകളെ സൂചിപ്പിക്കുന്നു. അതിശക്തമായ തലവേദന, ചുമയ്ക്കുമ്പോഴും കുനിയുമ്പോഴും ഭാരമുയര്‍ത്തുമ്പോഴുമൊക്കെ വേദനയനുഭവപ്പെടുക, വേദന ഉറക്കത്തിന് ഭംഗമുണ്ടാക്കുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ വേദനയനുഭവപ്പെടുക, 55 വയസ്സിനുശേഷം ആദ്യമായുണ്ടാകുന്ന ശക്തമായ തലവേദന ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട തലവേദനയുടെ പൊതുലക്ഷണങ്ങളാണ്.

നെഞ്ചുവേദന ഹൃദ്രോഗലക്ഷണം മാത്രമല്ല!

ഭയപ്പെടുത്തുന്ന വേദനയാണ് നെഞ്ചുവേദന. നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം.

ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിനുമീതെ ഭാരം കയറ്റിവെച്ചതുപോലെ, അല്ലെങ്കില്‍ നെഞ്ചു പൊട്ടാന്‍ പോകുന്നതുപോലെ തുടങ്ങിയവ ഹൃദ്രോഗ നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്. വേദനയുടെ സവിശേഷമായ വ്യാപനരീതിയും ഹൃദ്രോഗനിര്‍ണയത്തിന് സഹായകരമാണ്. ഇടതുകൈ, കഴുത്ത്, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പിറകുവശം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള നെഞ്ചുവേദന പടരുന്നത്. നെഞ്ചുവേദനയോടൊപ്പം ശരീരമാസകലം വിയര്‍പ്പും തളര്‍ച്ചയും ഉണ്ടാകാം. നാക്കിന്നടിയില്‍ സോര്‍ബിട്രേറ്റ് വിഭാഗത്തില്‍പ്പെട്ട ഗുളികകള്‍ ഇടുമ്പോള്‍ ഉടന്‍തന്നെ ആശ്വാസം ലഭിക്കുന്നതും ഹൃദ്രോഗത്തെ തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ ലക്ഷണമാണ്.

ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നും നെഞ്ചുവേദനയുണ്ടാകാം. ന്യൂമോണിയ, പ്ലൂറസി, ശ്വാസകോശാവരണത്തിനിടയില്‍ വായുനിറയുന്ന ന്യൂമോതൊറാക്‌സ് തുടങ്ങിയ അവസ്ഥകളിലെല്ലാം നെഞ്ചുവേദനയുണ്ടാകാം. ശ്വാസംവലിച്ചുവിടുമ്പോള്‍ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ പൊതുലക്ഷണമാണ്.

നെഞ്ചുവേദനയോടൊപ്പം നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിന് പെരുക്കവുമൊക്കെ അനുഭവപ്പെടുകയാണെങ്കില്‍ അത് അന്നനാളത്തെയും ആമാശയത്തെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ്. നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിന്റെ നീര്‍ക്കെട്ടിനെത്തുടര്‍ന്നുണ്ടാകുന്ന വേദന. നെഞ്ചിന്റെ നീര്‍ക്കെട്ടുള്ള ഭാഗത്ത് അമര്‍ത്തുമ്പോള്‍ വേദനയുണ്ടാകുന്നു. ഇവയെല്ലാം കൂടാതെ മാനസികസമ്മര്‍ദ്ദത്തെത്തുടര്‍ന്നുണ്ടാകുന്ന വിഭ്രാന്തിയെത്തുടര്‍ന്നും ശക്തമായ 'നെഞ്ചുവേദന' ഉണ്ടാകാം.

വിട്ടുമാറാത്ത നടുവേദന

ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടാതെ ദീര്‍ഘനേരം ഒരേപോലെ ഇരുന്ന് ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരുടെയും സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു വിട്ടുമാറാത്ത നടുവേദന.

നട്ടെല്ലിന്റെ തേയ്മാനം, നട്ടെല്ലിലെ പേശികളുടെ നീര്‍ക്കെട്ട്, ഡിസ്‌കിന്റെ പുറത്തേക്കുള്ള തള്ളല്‍, നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം, അര്‍ബുദം, അസ്ഥിക്ഷയം, നട്ടെല്ലിനെ ബാധിക്കുന്ന രോഗാണുബാധ തുടങ്ങിയവയൊക്കെ നടുവേദനയുടെ വിവിധകാരണങ്ങളില്‍പ്പെടുന്നു.

നടുവില്‍ നിന്ന് കാലിലേക്ക് പടരുന്ന അതിശക്തമായ വേദന നാഡീഞരമ്പുകളുടെ ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്. കശേരുക്കളുടെ ഇടയില്‍ നിന്ന് പുറത്തേക്കു തള്ളിവരുന്ന ഡിസ്‌ക് നാഡീ ഞരമ്പുകളെ ഞെരുക്കുന്നതിനെത്തുടര്‍ന്നാണ് ഈ വേദന (സയാറ്റിക്ക) ഉണ്ടാകുന്നത്. ഭാരമെടുക്കുമ്പോഴും പെട്ടെന്ന് കുനിയുമ്പോഴുമൊക്കെ ഉണ്ടാകുന്ന ഈ വേദന ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ കൂടാറുണ്ട്.

പ്രായമേറിയവരില്‍ നട്ടെല്ലിന്റെ തേയ്മാനമാണ് നടുവേദനയുടെ പ്രധാനകാരണം. രാത്രിയില്‍ അനുഭവപ്പെടുന്ന നടുവേദന, വിശ്രമമെടുത്താലും മാറാതെയിരിക്കുമ്പോള്‍ നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ സാധ്യതകള്‍ പരിശോധിക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ നടുവേദനയുണ്ടാകുന്നതും നട്ടെല്ലിന് പിടുത്തമുണ്ടാകുന്നതും നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതരോഗ ലക്ഷണമാണ്. എന്നാല്‍ നട്ടെല്ലിന്റെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുറയുകയാണ് ചെയ്യുന്നത്.

മിക്കവാറും അവസരങ്ങളില്‍ നടുവേദന രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയാണ് പതിവ്. വിശ്രമമെടുത്താല്‍ തന്നെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ ചില പ്രത്യേക ലക്ഷണങ്ങളോടൊപ്പമുള്ള നടുവേദനയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. രാത്രികാലങ്ങളില്‍ വര്‍ധിക്കുന്ന നടുവേദന, വിശ്രമമെടുത്താലും മാറാത്ത വേദന, അര്‍ബുദരോഗികളിലെ നടുവേദന, 50 വയസ്സു കഴിഞ്ഞവരിലെ വേദന, തുടങ്ങിയവയൊക്കെ ഗൗരവമായി കാണേണ്ട നടുവേദനയുടെ ലക്ഷണങ്ങളാണ്.

വയറുവേദന-ലക്ഷണം ഒന്ന്, കാരണം പലത്

വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍.

പെപ്റ്റിക് അള്‍സറിനെത്തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെത്തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പന്‍ഡിസൈറ്റ്‌സിനെ ത്തുടര്‍ന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.

പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും 'വയറുവേദന'യായി പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോള്‍ വേണമെങ്കിലും വയറിന്റെ ഏതുഭാഗത്തും ഈ വേദനയുണ്ടാകാം. സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടിയുടെ പ്രധാന പരാതിയാണല്ലോ 'മാറാത്ത വയറുവേദന'. പല മനോജന്യ ശാരീരികരോഗങ്ങളുടെയും പൊതുലക്ഷണമാണ് വയറുവേദന.

ശരീരവേദന

വിട്ടുമാറാത്ത ശരീരവേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം രോഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക - ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യലക്ഷണമാണിതൊക്കെ.

സ്ത്രീകളാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ഇരകള്‍. 25-നും 65-നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. അരക്കെട്ടിന് മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോഴും കഠിനമായ വേദനയനുഭവപ്പെടാവുന്നതാണ്.

രോഗാരംഭത്തില്‍ ശരീരത്തിന്റെ ഒരുഭാഗത്തുമാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന, ക്രമേണ മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചര്‍മം പുകയുന്നതുപോലെയുള്ള അസ്വസ്ഥതകളും രോഗികള്‍ പരാതിപ്പെടാറുണ്ട്. തീരാവേദനയ്ക്കുപുറമെ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീവാതരോഗികളില്‍ സാധാരണയാണ്.

സന്ധിവാത രോഗങ്ങളായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ്.എല്‍.ഇ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഫൈബ്രോമയാള്‍ജിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹൈപ്പോ തൈറോയിഡിസം എന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം, പ്രമേഹം, ചിലതരത്തിലുള്ള അര്‍ബുദം തുടങ്ങിവയൊക്കെ മാറാത്ത ശരീരവേദനയായി പ്രത്യക്ഷപ്പെടാറുണ്ട്.

രോഗചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകളാണ് വിഷാദരോഗത്തിനുപയോഗിക്കുന്ന ട്രൈസൈക്ലിക് മരുന്നുകള്‍. കൂടാതെ വേദനസംഹാരികളും ഉപകരിക്കും. ക്രമമായ വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയും ആശ്വാസം നല്‍കുന്ന ഇതരമാര്‍ഗങ്ങളാണ്.

വേദനയുടെ ചികിത്സ

ഒരു നൂറ്റാണ്ട് പിന്നിട്ട ആസ്പിരിന്‍ മുതല്‍ അടുത്തയിടെ വിപണിയിലെത്തിയ കോക്‌സിബുകള്‍ വരെയുള്ള വിപുലമായ ശേഖരമാണ് വേദനസംഹാരികളുടെ ശ്രേണിയിലുള്ളത്.

വേദനക്കും നീര്‍ക്കെട്ടിനും കാരണമായ പ്രോസ്റ്റോഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ തടഞ്ഞുകൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്. ആസ്പിരിനും പാരസിറ്റമോളുമാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍. മോര്‍ഫിന്‍ പോലെ ശക്തമായ മരുന്നുകളല്ല ഇവയെങ്കിലും പേശികളുടെയും സന്ധികളുടെയും വേദനയ്ക്കും തലവേദനയ്ക്കും ഇവ ഫലപ്രദമാണ്.

വളരെ ശക്തിയേറിയ വേദനാസംഹാരികളാണ് മോര്‍ഫിനടക്കമുള്ള ഒപ്പിയോയിഡുകള്‍. പല മാര്‍ഗങ്ങളിലൂടെയും ഒപ്പിയോയിഡുകള്‍ നല്‍കാം. ഇഞ്ചക്ഷനായി സിരകളിലൂടെ മരുന്നു നല്‍കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വേദന അപ്രത്യക്ഷമാകും. ഇവ കൂടാതെ വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും മാറാവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗികളിലെ ന്യൂറോപ്പതി, ഹെര്‍പിസ് രോഗികളിലെ നാഡീവേദന, കൊടിഞ്ഞിതലവേദന, ഫൈബ്രോമയാള്‍ജിയ തുടങ്ങിയ അവസ്ഥകളില്‍ ഇവ ഉപയോഗിക്കുന്നു.

പൊതുവെ സുരക്ഷിതമായ മരുന്നുകളാണ് വേദനസംഹാരികള്‍. എന്നാല്‍ ഇവയുടെ അമിത ഉപയോഗമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഉദരരക്തസ്രാവം, വൃക്കത്തകരാറുകള്‍, രക്താതിസമ്മര്‍ദം, കരളിന്റെ പ്രവര്‍ത്തനത്തകരാറുകള്‍, തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, ചൊറിച്ചില്‍, ആമാശയവ്രണങ്ങള്‍, അന്നനാളത്തിലെ നീര്‍ക്കെട്ട്, ആസ്ത്മ അധികരിക്കുക തുടങ്ങിയവയാണ് വേദനാസംഹാരികളുടെ മറ്റു പാര്‍ശ്വഫലങ്ങള്‍.

വേദന സംഹാരികള്‍ ഉപയോഗിക്കുമ്പോള്‍

ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. സ്വയം ചികിത്സ ഒഴിവാക്കുക.

പഴയ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്.

മരുന്ന് ഭക്ഷണത്തിന് ശേഷം മാത്രം കഴിക്കുക.

മരുന്നുപയോഗിക്കുമ്പോള്‍ വയറുവേദന, ഛര്‍ദ്ദില്‍, മലം കറുത്തുപോവുക തുടങ്ങിയവ ഉണ്ടായാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദം പരിശോധിക്കണം.

പ്രായമേറിയവര്‍, ഉദരരോഗങ്ങള്‍, വൃക്കത്തകരാറുകള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ.

ആസ്ത്മ രോഗികള്‍ക്ക് അസുഖം അധികരിക്കാനിടയുണ്ട്. പ്രത്യേകം ശ്രദ്ധ വേണം.

അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച്...


ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും ബേക്കറികളിലെ ചില്ലലമാരകളിലും വെച്ചിരിക്കുന്ന നിറവും മണവും രുചിയും കൂടിയതും ഗുണം നന്നേ കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളം നിറയുന്നതും നാം അവയൊക്കെ കൊതിതീരെ വാങ്ങിക്കഴിക്കുന്നതും. ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ബ്രാന്‍ഡഡ് റെസ്റ്റോറന്റ് ചെയിനുകളിലും ചൈനീസ് റെസ്റ്റോറന്റുകളിലും കിട്ടുന്ന നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഈ രുചിയുടെ രഹസ്യത്തിന്റെ ഒരു മുഖ്യഹേതു അവയില്‍ പലതിലും ചേര്‍ക്കുന്ന അജിനോമോട്ടോ എന്ന ഉപ്പാണ്.

ജീപ്പ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളെയെല്ലാം പൊതുവെ ജീപ്പെന്നും മണ്ണുമാന്തികളെയെല്ലാം ജെ.സി.ബി. എന്നും ഫോട്ടോ കോപ്പിയര്‍ മെഷീനുകളെയെല്ലാം സിറോക്‌സ് മെഷിന്‍ എന്നും പറയുന്നതുപോലെയാണ് അജിനോമോട്ടോയെ ആ പേരിട്ട് വിളിക്കുന്നത്. കാരണം മേല്‍പ്പറഞ്ഞവയെപ്പോലെ ഇതും ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. ഇതിന്റെ യഥാര്‍ഥ പേര് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) എന്നാണ്. പ്രകൃതിദത്തമായ നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ് വിഭാഗത്തില്‍പ്പെട്ട ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമാണിത്. വെളുത്ത ചെറിയ പരല്‍ രൂപത്തിലുള്ള ഒരു പൊടിയാണിത്. 1907-ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ കിക്കുണോ ഇക്കേഡ എന്ന ഗവേഷകനാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ആദ്യമായി വേര്‍തിരിച്ചെടുത്തത്.

1909-ല്‍ ജപ്പാനിലെ തന്നെ അജിനോമോട്ടോ കോര്‍പ്പറേഷന്‍ ഓഫ് ജപ്പാന്‍ എന്ന കമ്പനി ഇതിന്റെ പേറ്റന്റ് നേടുകയും അതേപേരില്‍ത്തന്നെ ഈ വസ്തു മാര്‍ക്കറ്റില്‍ ഇറക്കാന്‍ തുടങ്ങുകയും ചെയ്തു. 'അജി-നോ-മോട്ടോ' എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ഥം തന്നെ രുചിയുടെ എസ്സന്‍സ് എന്നാണ്.

നാക്കിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള അപാരമായ കഴിവ് ഈ വസ്തുവിനുണ്ട്. അതുകൊണ്ടാണ് ഇതിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിട്ടുപോലും ഇന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. തികഞ്ഞ കച്ചവടലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ. രുചി വര്‍ധിപ്പിക്കുന്ന വസ്തു എന്ന നിലയില്‍ അമേരിക്കയില്‍ 1947 മുതല്‍ മോണോ സോഡിയം
ഗ്ലൂട്ടാമേറ്റ് ഉപയോഗിച്ചുവരുന്നുണ്ട്. അറുപതുകളുടെ തുടക്കം മുതല്‍ ഇന്ത്യയിലും ഇത് ഉപയോഗിച്ചുതുടങ്ങി.

ആരംഭകാലത്ത് ചില കടല്‍സസ്യങ്ങളില്‍ നിന്നുമാത്രം വേര്‍തിരിച്ചെടുത്തിരുന്ന ഇത് ഇന്ന് പഞ്ചസാരയില്‍ നിന്നും മൊളാസസ്സില്‍ നിന്നുമൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ദൂഷ്യവശങ്ങള്‍

രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവയും ഈ വസ്തുവിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്.

രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണിത്. അപൂര്‍വമായി സന്ധിവേദനയും കണ്ടുവരാറുണ്ട്. അല്പനേരം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു രസത്തിന് നാം ഇത്രയും വലിയ വിലകൊടുക്കണോ എന്ന് ചിന്തിക്കാനുള്ള സമയമായി.

Saturday, June 23, 2012

മാനസിക പിരിമുറുക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കും


മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള കുറുക്കുവഴികളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് മനശാസ്ത്രസമൂഹം. എന്നാല്‍ ഇതു ശ്രദ്ധിക്കൂ...ചെറിയതോതിലുള്ള മാനസിക സമ്മര്‍ദം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വിരോധാഭാസംതന്നെയെന്നുതോന്നാമെങ്കിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴിസിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തലാണ് ഇതിനെ ബലപ്പെടുത്തുന്നത്.

മുറിവ് ഉണങ്ങുന്നതിനും അണുബാധ തടയുന്നതിനും ഇത്തരത്തിലുള്ള പ്രതിരോധശേഷി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്തത്തിലടങ്ങിയിരിക്കുന്ന പലതരത്തിലുള്ള പ്രതിരോധ കോശങ്ങളെ മാനസിക സമ്മര്‍ദം ഏകോപിപ്പിക്കുന്നതുമൂലമാണ് ഇതുസംഭവിക്കുന്നത്.

ശസ്ത്രക്രിയക്കുമുമ്പ് രോഗിയിലുണ്ടാകുന്ന മാനസിക സമ്മര്‍ദം ശസ്ത്രക്രിയക്കുശേഷം രോഗവിമുക്തിനേടുന്നതിന് സഹായകമുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. അഡ്രിനാല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് പ്രതിരോധകോശങ്ങള്‍ ശരീരത്തില്‍ സംഘടിക്കുന്നതിന് സഹായിക്കുന്നത്.

Thursday, June 21, 2012

മാസങ്ങളോളം ഉറക്കി 'സ്ലീപിങ്ങ്‌ ബ്യൂട്ടി സിന്‍ഡ്രം'


കഥകളില്‍ മാത്രം കേട്ട്‌ മറന്ന വര്‍ഷങ്ങളോളം ഉറങ്ങി ഉണരുന്ന സുന്ദരിയെ അനുസ്‌മരിക്കും വിധം ഇതാ ഒരു അപൂര്‍വ്വ രോഗം. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ രോഗമാണ്‌ 'സ്ലീപിങ്ങ്‌ ബ്യൂട്ടി സിന്‍ഡ്രം' ബ്രിട്ടീഷ്‌ പത്രമായ ദ സണ്‍ ആണ്‌ ഈ ഉറങ്ങുന്ന സുന്ദരിയെ കുറിച്ചുള്ള വിസ്‌മയിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യ്‌തത്‌. മാസങ്ങളാളം ഉറങ്ങി കിടക്കുന്ന ഈ രോഗ അവസ്ഥയില്‍ രോഗി 20 മണിക്കൂറില്‍ ഒരിക്കല്‍ ഉണരുമെങ്കിലും അബോധാനസ്ഥയിലായിരിക്കും.

ഇങ്ങനെ ഉണരുന്ന ഓരോ ഘട്ടത്തെയും ഓരോ എപ്പിസോഡുകളായാണ്‌ ഡോക്‌ടേഴ്‌സ്‌ കണക്കാക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളോ ഓര്‍മകളോ ഓര്‍ത്തെടുക്കാന്‍ രോഗിക്ക്‌ കഴിയുകയില്ല. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയില്ല.
ബ്രിട്ടനിലെ 15 വയസുകാരിയായ കോമര്‍ഫോര്‍ഡ്‌ ഈ രോഗത്തിന്റെ ഇരയാണ്‌. കോമര്‍ഫോര്‍ഡിന്റെ അമ്മ ബെര്‍നിയാണ്‌ മകളെ പരിപാലിക്കുന്നത്‌. ഭക്ഷണം വാരികൊടുക്കുമ്പോള്‍ പോലും ഉറക്കത്തിന്റെ ലോകത്തിരിക്കുന്ന മകളുടെ ഭാവിയെ കുറിച്ച്‌ ബെര്‍നി ചിന്താവിഷ്‌ടയാണ്‌. മാസങ്ങള്‍ കഴിഞ്ഞ്‌ ഉറക്കമുണരുന്ന ഫോര്‍ഡ്‌ ഉറങ്ങാന്‍ തുടങ്ങിയ ദിനത്തിന്റെ ബാക്കിയാണ്‌ എന്ന ധാരണയിലാണ്‌ ഉണരുന്നത്‌. കൊച്ചുകുട്ടികളുടെ ചേഷ്‌ടകളുമായി ഉറങ്ങുന്ന കോമര്‍ഫോര്‍ഡിന്‌ മുന്നില്‍ വിദ്യാഭാസവും ഭീഷണിയാണ.്‌
'സ്റ്റഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി സെന്റ്‌ര്‍ ഫോര്‍ നാര്‍ക്കോളജി' അധികൃതരുടെ അഭിപ്രായത്തില്‍ സാധാരണയായി കൗമാരക്കാരെ ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. പക്ഷേ, രോഗബാധിതരില്‍ യ്യൗവനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല എന്നതും രോഗത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും,വളരെ അപൂര്‍വ്വമായ നിദ്രാ രോഗങ്ങളില്‍ ഈ രോഗത്തെയും ഉള്‍പ്പെടുത്താനാകും. പൂര്‍ണ്ണമായ രോഗപരിഹാരവും കണ്ടെത്താനായിട്ടില്ല എങ്കിലും ശ്രദ്ധയോടെയും ക്ഷമയോടെയുമുള്ള പരിപാലനം രോഗിക്ക്‌ അത്യാവശ്യമാണ്‌.

Thursday, May 31, 2012

അപസ്മാരത്തിന് ചികിത്സയുണ്ടോ?


പലപ്പോഴും നമ്മളെ ഞെട്ടിച്ചുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ വിറച്ച് വീഴുന്നത് കാണാറുണ്ട്. പലപ്പോഴും ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ താക്കോല്‍ ശരീരത്തില്‍ ചേര്‍ത്തുവെയ്ക്കാനും ശ്രമിക്കും. അപസ്മാരമെന്നാണ് ഈ രോഗത്തിന് പേര്. സന്നി എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. അപസ്മാരം പിടിപെട്ടാല്‍ പെട്ടെന്നു മാറില്ലെന്നാണ് പലരും ധരിച്ചുവെച്ചിക്കുന്നത്.

എന്നാല്‍ ഇത് കഥകള്‍ മാത്രമാണ്. അപസ്മാരം എന്നത് തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.
ഏതു പ്രായക്കാരിലും ഈ രോഗം കാണപ്പെടാവുന്നതാണ്. സന്നി തുടര്‍ച്ചയായുണ്ടാവുന്ന അവസ്ഥയാണിത്. ശരീരം വെട്ടി വിയര്‍ക്കുകയോ കോച്ചിപ്പിടിക്കുകയോ ചെയ്യും. തലച്ചോറിലുണ്ടാവുന്ന വൈദ്യത സ്പന്ദനത്തിന്റെ തീവ്രതയ്ക്കനുസരിച്ചായിരുക്കും ശരീരത്തിനുണ്ടാവുന്ന ചേഷ്ടകള്‍.
ഇഡിയോപ്പതിക് എന്ന അപസ്മാരമാണ് പൊതുവില്‍ കാണപ്പെടുന്നത്. അപസ്മാരത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. മസ്തിഷ്‌ക്കത്തിലെ വൈകല്യങ്ങള്‍, മസ്തിഷ്‌ക്ക ട്യൂമര്‍, മസ്തിഷ്‌ക്കത്തില്‍ രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌ക്ക ഞരമ്പുകള്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥ, മുതലായവ അപസ്മാരത്തിന് കാരണമാകാറുണ്ട്.
മസ്തിഷ്‌ക്കത്തിനുണ്ടാകുന്ന ജ്വരം, ക്ഷതം, കിഡ്‌നിയുടെ പ്രര്‍ത്തന തകരാറ് എന്നിവയും അപസ്മാരത്തിലേയ്ക്ക് നമ്മളെ തള്ളിവിടാറുണ്ട്. ഒപ്പം തലയിലെ മുറിവുകളും ശരീരത്തിലെ ലവണങ്ങളായ ഷുഗര്‍, സോഡിയം, യൂറിയ, എന്നിവ കൂടുന്നതും കുറയുന്നതും അപസ്മാരത്തിലേയ്ക്ക് നയിക്കും.
ലക്ഷണങ്ങള്‍
പെട്ടെന്നുള്ള ബോധക്ഷയം, ശരീരം വെട്ടിവിറയ്ക്കല്‍, കൈകാലിട്ടടിക്കല്‍, വായില്‍ നിന്നും നുരയും പതയും വരല്‍ തുടങ്ങിയവയാണ് അപസ്മാരത്തിന്റെ ക്ഷണങ്ങള്‍.
ചികിത്സ
അപസ്മാരത്തെ കുറിച്ച് പലപ്പോഴും തെറ്റിധരണാജനകമായ ബോധമാണ് നമുക്കെല്ലാം ഉള്ളത്. അപസ്മാരം ഒരിക്കലും ചികിത്സിച്ചു ഭേധമാക്കാനാവില്ല എന്നാണ് നമ്മൊളൊക്കെ വിചാരിക്കുന്നത്. എന്നാല്‍ അപസ്മാരം കൃത്യമായ ചികിത്സയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. 80-90 ശതമാനം രോഗികളിലും ചികിത്സ കൊണ്ട് രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നതാണ്.
ജനറലൈസ്ഡ് ടോണിക്ക് ക്ലോണിക്ക് ടൈപ്പ്, കോംപ്ലക്‌സ് പാര്‍ഷ്യല്‍ ടൈപ്പ്, സിംപിള്‍ പാര്‍ഷ്യല്‍ ടൈപ്പ്, ആബ്‌സെന്‍സ് സീഷര്‍ എന്നീ വിഭാഗങ്ങളിലുള്ള അപസ്മാരങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ഏതുതരത്തിലുള്ള അപസ്മാരമാണെന്ന് കണ്ടെത്തലാണ് ചികിത്സയുടെ ആദ്യപടി. രോഗിയുടെ ആരോഗ്യാസ്ഥയ്ക്കനുസരിച്ച് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി വിദഗ്ദ്ധമായ ചികിത്സ കൊടുക്കുകയാണെങ്കില്‍ ജന്മനാ വരുന്ന അപസ്മാരമുള്‍പ്പടെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.
കുട്ടികളിലെ അപസ്മാരം
കുട്ടികളില്‍ ചുരുക്കമായി മാത്രമേ അപസ്മാരം കണ്ടു വരുന്നുള്ളു. കുട്ടിക്കാലത്തു മാത്രമുള്ള അപസ്മാരങ്ങളുമുണ്ട്. ഇവ ഒരു പ്രായമെത്തുന്നതൊടെ സ്വയം മാറിയെന്നും വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമായി വരാറുണ്ട്.
ആദ്യ അപസ്മാര മൂര്‍ച്ഛ ഏതു പ്രായത്തിലാണുണ്ടായതെന്നതിന്റെ അടിസ്ഥാനത്തിലാണ് ബാല അപസ്മാരം എന്നും മുതിര്‍ന്നവരിലെ അപസ്മാരമെന്നും വേര്‍തിരിക്കുന്നത്. 12 വയസ്സിനു മുമ്പുണ്ടാകുന്ന അപസ്മാരത്തെയാണ് സാധാരണ ഗതിയില്‍ ബാല അപസ്മാരമായി പരിഗണിക്കുന്നത്. 12-16 വയസിനുള്ളിലുണ്ടാവുന്നവയെ ജുവനൈല്‍ എപ്പിലപ്‌സി എന്നും വിളിക്കുന്നു.
കുട്ടികളില്‍ പൊതുവെ കണ്ടുവരാറുള്ള സന്നിയാണ് അഭാവ സന്നി. ക്ലാസ്സിലിരിക്കുമ്പോഴും ആഹാരം കഴിക്കുന്ന നേരത്തുമൊക്കെ പെട്ടെന്നു വരാറുള്ള സന്നിയാണിത്. ഇത് വളരെ വലിയ പ്രശ്‌നങ്ങള്‍ സാധാരണ ഗതിയില്‍ ഉണ്ടാക്കാറില്ലെങ്കിലും പഠനത്തെ ദോഷകരമായി ബാധിച്ചേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സന്നിയുണ്ടാവുമ്പോള്‍ തന്നെ വിശദ പരിശോധന നടത്തുക.
2. അപസ്മാരമില്ലെന്ന് തീര്‍ച്ചപ്പെടുത്തിയാലും ഈ പരിശോധനയുടെ രേഖകളെല്ലാം ഭദ്രമായി സൂക്ഷിക്കണം.
3. പനിയോടൊപ്പം സന്നി ഉണ്ടാവുന്നുവെങ്കില്‍ വിശദ പരിശോധന നടത്തേണ്ടതുണ്ട്.
4. അപസ്മാരമുള്ള കുട്ടികളെ വെള്ളം തീ, യന്ത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അകറ്റി നിര്‍ത്തണം.
5. അപസ്മാരമുള്ള കുഞ്ഞിന്റെ ചേഷ്ടകളെല്ലാം വിശദമായും സൂക്ഷമമായും നിരീക്ഷിക്കണം. ഇവ വിശദമായിത്തന്നെ എഴുതിവെയ്ക്കുക, ഡോക്ടര്‍ക്ക് ഈ വിശദീകരണം നല്‍കുന്നത് രോഗനിര്‍ണ്ണയത്തിന് ഏറെ സഹായകമാവും.
6. മരുന്ന് മുടക്കരുത്.
7. ഉറക്കമൊഴിയാന്‍ അനുവദിക്കരുത്.
8. കുട്ടികളുടെ പെരുമാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു തോന്നിയാല്‍ രക്ഷകര്‍ത്താക്കളെ അറിയിക്കാനും അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
9. അപസ്മാരമുള്ള കുട്ടികളോട് വിവേചനങ്ങള്‍ പാടില്ല. മറ്റുള്ളവര്‍ അവരെ കളിയാക്കാതെ ശ്രദ്ധിക്കണം.
10. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കരുത്.

Monday, May 28, 2012

വാര്‍ധക്യത്തെ പിടിച്ചുനിര്‍ത്താന്‍ 'നാസ'യുടെ ഔഷധം


യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ' വികസിപ്പിച്ച ഒരു പാനീയം ശരീരത്തിലെ ചുളിവുകളടക്കമുള്ള വാര്‍ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കുന്ന ഔഷധമായി ഉപയോഗിക്കാമെന്നു കണ്ടെത്തി. ഭൗമാന്തരീക്ഷത്തിനു പുറത്തെ ഉയര്‍ന്ന തോതിലുള്ള അണുവികിരണത്തിന്റെ ദൂഷ്യങ്ങളില്‍നിന്നു ബഹിരാകാശ യാത്രികരെ സംരക്ഷിക്കുന്നതിനാണു 'നാസ' പാനീയം വികസിപ്പിച്ചത്.

വിവിധ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഗ്രീന്‍ ടീ എന്നിവയുടെ സത്തയാണ് 'എ.എസ്.10' എന്നു പേരിട്ടിരിക്കുന്ന പാനീയത്തിലടങ്ങിയിട്ടുള്ളത്.
വെറും നാലു മാസം ഈ പാനീയം നിത്യേന നിശ്ചിത അളവില്‍ കഴിച്ചാല്‍ ചുളിവുകളടക്കമുള്ള ചര്‍മപ്രശ്‌നങ്ങള്‍ ഗണ്യമായി പരിഹരിക്കാനാവുമെന്നാണ് യു.എസ്സിലെ യൂട്ടാ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.