Saturday, June 23, 2012

മാനസിക പിരിമുറുക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കും


മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള കുറുക്കുവഴികളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് മനശാസ്ത്രസമൂഹം. എന്നാല്‍ ഇതു ശ്രദ്ധിക്കൂ...ചെറിയതോതിലുള്ള മാനസിക സമ്മര്‍ദം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വിരോധാഭാസംതന്നെയെന്നുതോന്നാമെങ്കിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴിസിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തലാണ് ഇതിനെ ബലപ്പെടുത്തുന്നത്.

മുറിവ് ഉണങ്ങുന്നതിനും അണുബാധ തടയുന്നതിനും ഇത്തരത്തിലുള്ള പ്രതിരോധശേഷി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്തത്തിലടങ്ങിയിരിക്കുന്ന പലതരത്തിലുള്ള പ്രതിരോധ കോശങ്ങളെ മാനസിക സമ്മര്‍ദം ഏകോപിപ്പിക്കുന്നതുമൂലമാണ് ഇതുസംഭവിക്കുന്നത്.

ശസ്ത്രക്രിയക്കുമുമ്പ് രോഗിയിലുണ്ടാകുന്ന മാനസിക സമ്മര്‍ദം ശസ്ത്രക്രിയക്കുശേഷം രോഗവിമുക്തിനേടുന്നതിന് സഹായകമുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. അഡ്രിനാല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് പ്രതിരോധകോശങ്ങള്‍ ശരീരത്തില്‍ സംഘടിക്കുന്നതിന് സഹായിക്കുന്നത്.

Thursday, June 21, 2012

മാസങ്ങളോളം ഉറക്കി 'സ്ലീപിങ്ങ്‌ ബ്യൂട്ടി സിന്‍ഡ്രം'


കഥകളില്‍ മാത്രം കേട്ട്‌ മറന്ന വര്‍ഷങ്ങളോളം ഉറങ്ങി ഉണരുന്ന സുന്ദരിയെ അനുസ്‌മരിക്കും വിധം ഇതാ ഒരു അപൂര്‍വ്വ രോഗം. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ രോഗമാണ്‌ 'സ്ലീപിങ്ങ്‌ ബ്യൂട്ടി സിന്‍ഡ്രം' ബ്രിട്ടീഷ്‌ പത്രമായ ദ സണ്‍ ആണ്‌ ഈ ഉറങ്ങുന്ന സുന്ദരിയെ കുറിച്ചുള്ള വിസ്‌മയിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യ്‌തത്‌. മാസങ്ങളാളം ഉറങ്ങി കിടക്കുന്ന ഈ രോഗ അവസ്ഥയില്‍ രോഗി 20 മണിക്കൂറില്‍ ഒരിക്കല്‍ ഉണരുമെങ്കിലും അബോധാനസ്ഥയിലായിരിക്കും.

ഇങ്ങനെ ഉണരുന്ന ഓരോ ഘട്ടത്തെയും ഓരോ എപ്പിസോഡുകളായാണ്‌ ഡോക്‌ടേഴ്‌സ്‌ കണക്കാക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളോ ഓര്‍മകളോ ഓര്‍ത്തെടുക്കാന്‍ രോഗിക്ക്‌ കഴിയുകയില്ല. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയില്ല.
ബ്രിട്ടനിലെ 15 വയസുകാരിയായ കോമര്‍ഫോര്‍ഡ്‌ ഈ രോഗത്തിന്റെ ഇരയാണ്‌. കോമര്‍ഫോര്‍ഡിന്റെ അമ്മ ബെര്‍നിയാണ്‌ മകളെ പരിപാലിക്കുന്നത്‌. ഭക്ഷണം വാരികൊടുക്കുമ്പോള്‍ പോലും ഉറക്കത്തിന്റെ ലോകത്തിരിക്കുന്ന മകളുടെ ഭാവിയെ കുറിച്ച്‌ ബെര്‍നി ചിന്താവിഷ്‌ടയാണ്‌. മാസങ്ങള്‍ കഴിഞ്ഞ്‌ ഉറക്കമുണരുന്ന ഫോര്‍ഡ്‌ ഉറങ്ങാന്‍ തുടങ്ങിയ ദിനത്തിന്റെ ബാക്കിയാണ്‌ എന്ന ധാരണയിലാണ്‌ ഉണരുന്നത്‌. കൊച്ചുകുട്ടികളുടെ ചേഷ്‌ടകളുമായി ഉറങ്ങുന്ന കോമര്‍ഫോര്‍ഡിന്‌ മുന്നില്‍ വിദ്യാഭാസവും ഭീഷണിയാണ.്‌
'സ്റ്റഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി സെന്റ്‌ര്‍ ഫോര്‍ നാര്‍ക്കോളജി' അധികൃതരുടെ അഭിപ്രായത്തില്‍ സാധാരണയായി കൗമാരക്കാരെ ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. പക്ഷേ, രോഗബാധിതരില്‍ യ്യൗവനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല എന്നതും രോഗത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും,വളരെ അപൂര്‍വ്വമായ നിദ്രാ രോഗങ്ങളില്‍ ഈ രോഗത്തെയും ഉള്‍പ്പെടുത്താനാകും. പൂര്‍ണ്ണമായ രോഗപരിഹാരവും കണ്ടെത്താനായിട്ടില്ല എങ്കിലും ശ്രദ്ധയോടെയും ക്ഷമയോടെയുമുള്ള പരിപാലനം രോഗിക്ക്‌ അത്യാവശ്യമാണ്‌.