Wednesday, August 1, 2012

ഉപ്പ് കൂടിയാല്‍ വൃക്കയില്‍ കല്ലും അസ്ഥിതേയ്മാനവും


ഉപ്പു കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം. വൃക്കയില്‍ കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ഡോ.ടോഡ് അലക്‌സാണ്ടറെ ഉപ്പിനെതിരേ തിരിച്ചത് ശരീരത്തിലെ കാല്‍സ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് നിയന്ത്രിക്കുന്നത് ഒരേ ഘടകമാണെന്ന കണ്ടെത്തലാണ്. ആവശ്യത്തിലധികം വരുന്ന സോഡിയം ശരീരം പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. ഇങ്ങനെ പുറന്തള്ളുന്ന സോഡിയത്തോടൊപ്പം കാല്‍സ്യവും നഷ്ടപ്പെടുന്നു.

മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുന്നത് വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനും കാരണമാകുന്നു. അതേസമയം ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് എല്ലിന്റെ തേയ്മാനത്തിനും ബലക്ഷയത്തിനും അങ്ങനെ ഓസ്റ്റിയോപൊറസിസ് എന്ന അസ്ഥിരോഗത്തിലേക്കും വഴിതെളിക്കും.

സോഡിയം കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ കാല്‍സ്യം നഷ്ടപ്പെടുത്തുകയാണെന്ന് സാരം. സോഡിയം കുറവുള്ള ആഹാരം ശീലമാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും പഠനം മുന്നറിയിപ്പ് നല്‍കുന്നു. 

വേദനയില്‍ നിന്ന് രോഗം തിരിച്ചറിയാം



ഏറ്റവും അസഹനീയമായ വേദന ഏതാണ്? പ്രസവിച്ച സ്ത്രീകള്‍ പറയും പ്രസവവേദനയാണെന്ന്. പല്ലുവേദനയനുഭവിക്കുന്നവന് അതാണ് വലിയ വേദന. തല വെട്ടിപ്പൊളിക്കുന്നതുപോലെയുള്ള മൈഗ്രേന്‍ തലവേദന വരുന്ന ഉദ്യോഗസ്ഥയ്ക്ക് അതുകഴിഞ്ഞേ ഉള്ളൂ മറ്റെല്ലാ പ്രശ്‌നങ്ങളും. ഓരോരുത്തര്‍ക്കും അവരനുഭവിക്കുന്ന വേദന കഠിനം തന്നെ.

നമ്മുടെ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരില്‍ അമ്പതു ശതമാനത്തിലേറെയാളുകളും വിവിധതരത്തിലുള്ള ശാരീരികവേദനകള്‍ക്ക് പരിഹാരം തേടിയെത്തുന്നവരാണ്. ഇവരില്‍ത്തന്നെ പത്തു ശതമാനത്തിലേറെയാളുകള്‍ക്കും മാറാത്ത സന്ധിവേദനകളും പേശിവേദനകളുമാണ് പ്രശ്‌നം. എന്നാല്‍ വേദനയെ എപ്പോഴും ശത്രുവായി കരുതാന്‍ കഴിയില്ല. മാരകമായേക്കാവുന്ന പല അസുഖങ്ങളെക്കുറിച്ചും നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വേദന എന്ന തീവ്രാനുഭവത്തിലൂടെയാണ്. യഥാസമയം വൈദ്യസഹായംതേടി ആവശ്യമായ ചികിത്സ സ്വീകരിക്കാന്‍ സഹായിക്കുന്ന സുഹൃത്തുകൂടിയാണ് വേദന. 

തല വെട്ടിപ്പൊളിക്കുന്ന തലവേദന

മാനസികസമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. വീട്ടിലും ഓഫീസിലും കുട്ടികള്‍ പരീക്ഷാസമയത്തുമൊക്കെ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ മൂലമാണ് ഈ തലവേദനയുണ്ടാകുന്നത്. തലയില്‍ ഒരു ചരടിട്ട് വരിഞ്ഞുമുറുകിയതുപോലെയുള്ള വേദന മുഖ്യലക്ഷണമാണ്.

മൈഗ്രേന്‍ അഥവാ കൊടിഞ്ഞിയാണ് തലവേദനയുടെ മറ്റൊരു പ്രധാനകാരണം. തലയുടെ ഒരു വശത്തുനിന്ന് ആരംഭിച്ച് ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്ന, വിങ്ങുന്ന തലവേദന മൈഗ്രേനിന്റെ ലക്ഷണമാണ്. മൈഗ്രേന്‍ വരുന്നതിന് തൊട്ടുമുമ്പ് ചിലര്‍ക്ക് കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെയോ, പ്രകാശവലയങ്ങളോ, നിറങ്ങളോ കണ്ടെന്നുവരാം. തലവേദന മൂര്‍ധന്യത്തിലെത്തുമ്പോള്‍ ഛര്‍ദ്ദിലുമുണ്ടാകാറുണ്ട്. ഛര്‍ദിച്ചുകഴിയുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. വെയില്‍ കൊള്ളുക, ഉറക്കമിളയ്ക്കുക, യാത്ര ചെയ്യുക തുടങ്ങിയവയൊക്കെ മൈഗ്രേനിന് കാരണമാകാറുണ്ട്. നന്നായൊന്ന് ഉറങ്ങിക്കഴിഞ്ഞാല്‍ പലരുടെയും മൈഗ്രേന്‍ തലവേദന അപ്രത്യക്ഷമാകും. വേദനസംഹാരികളോടൊപ്പം മൈഗ്രേന്‍ വരാതിരിക്കാനായി വിഷാദചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ബീറ്റാ ബ്ലോക്കര്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഉപയോഗിക്കാറുണ്ട്.

തലയുടെ ഒരു ഭാഗത്തുമാത്രമായോ മൊത്തത്തിലോ അനുഭവപ്പെടുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അധികമാകുകയാണെങ്കില്‍ അത് തലച്ചോറിലെ മുഴകളെ സൂചിപ്പിക്കുന്നു. അതിശക്തമായ തലവേദന, ചുമയ്ക്കുമ്പോഴും കുനിയുമ്പോഴും ഭാരമുയര്‍ത്തുമ്പോഴുമൊക്കെ വേദനയനുഭവപ്പെടുക, വേദന ഉറക്കത്തിന് ഭംഗമുണ്ടാക്കുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ വേദനയനുഭവപ്പെടുക, 55 വയസ്സിനുശേഷം ആദ്യമായുണ്ടാകുന്ന ശക്തമായ തലവേദന ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട തലവേദനയുടെ പൊതുലക്ഷണങ്ങളാണ്.

നെഞ്ചുവേദന ഹൃദ്രോഗലക്ഷണം മാത്രമല്ല!

ഭയപ്പെടുത്തുന്ന വേദനയാണ് നെഞ്ചുവേദന. നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം.

ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിനുമീതെ ഭാരം കയറ്റിവെച്ചതുപോലെ, അല്ലെങ്കില്‍ നെഞ്ചു പൊട്ടാന്‍ പോകുന്നതുപോലെ തുടങ്ങിയവ ഹൃദ്രോഗ നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്. വേദനയുടെ സവിശേഷമായ വ്യാപനരീതിയും ഹൃദ്രോഗനിര്‍ണയത്തിന് സഹായകരമാണ്. ഇടതുകൈ, കഴുത്ത്, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പിറകുവശം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള നെഞ്ചുവേദന പടരുന്നത്. നെഞ്ചുവേദനയോടൊപ്പം ശരീരമാസകലം വിയര്‍പ്പും തളര്‍ച്ചയും ഉണ്ടാകാം. നാക്കിന്നടിയില്‍ സോര്‍ബിട്രേറ്റ് വിഭാഗത്തില്‍പ്പെട്ട ഗുളികകള്‍ ഇടുമ്പോള്‍ ഉടന്‍തന്നെ ആശ്വാസം ലഭിക്കുന്നതും ഹൃദ്രോഗത്തെ തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ ലക്ഷണമാണ്.

ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നും നെഞ്ചുവേദനയുണ്ടാകാം. ന്യൂമോണിയ, പ്ലൂറസി, ശ്വാസകോശാവരണത്തിനിടയില്‍ വായുനിറയുന്ന ന്യൂമോതൊറാക്‌സ് തുടങ്ങിയ അവസ്ഥകളിലെല്ലാം നെഞ്ചുവേദനയുണ്ടാകാം. ശ്വാസംവലിച്ചുവിടുമ്പോള്‍ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ പൊതുലക്ഷണമാണ്.

നെഞ്ചുവേദനയോടൊപ്പം നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിന് പെരുക്കവുമൊക്കെ അനുഭവപ്പെടുകയാണെങ്കില്‍ അത് അന്നനാളത്തെയും ആമാശയത്തെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ്. നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിന്റെ നീര്‍ക്കെട്ടിനെത്തുടര്‍ന്നുണ്ടാകുന്ന വേദന. നെഞ്ചിന്റെ നീര്‍ക്കെട്ടുള്ള ഭാഗത്ത് അമര്‍ത്തുമ്പോള്‍ വേദനയുണ്ടാകുന്നു. ഇവയെല്ലാം കൂടാതെ മാനസികസമ്മര്‍ദ്ദത്തെത്തുടര്‍ന്നുണ്ടാകുന്ന വിഭ്രാന്തിയെത്തുടര്‍ന്നും ശക്തമായ 'നെഞ്ചുവേദന' ഉണ്ടാകാം.

വിട്ടുമാറാത്ത നടുവേദന

ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടാതെ ദീര്‍ഘനേരം ഒരേപോലെ ഇരുന്ന് ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരുടെയും സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു വിട്ടുമാറാത്ത നടുവേദന.

നട്ടെല്ലിന്റെ തേയ്മാനം, നട്ടെല്ലിലെ പേശികളുടെ നീര്‍ക്കെട്ട്, ഡിസ്‌കിന്റെ പുറത്തേക്കുള്ള തള്ളല്‍, നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം, അര്‍ബുദം, അസ്ഥിക്ഷയം, നട്ടെല്ലിനെ ബാധിക്കുന്ന രോഗാണുബാധ തുടങ്ങിയവയൊക്കെ നടുവേദനയുടെ വിവിധകാരണങ്ങളില്‍പ്പെടുന്നു.

നടുവില്‍ നിന്ന് കാലിലേക്ക് പടരുന്ന അതിശക്തമായ വേദന നാഡീഞരമ്പുകളുടെ ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്. കശേരുക്കളുടെ ഇടയില്‍ നിന്ന് പുറത്തേക്കു തള്ളിവരുന്ന ഡിസ്‌ക് നാഡീ ഞരമ്പുകളെ ഞെരുക്കുന്നതിനെത്തുടര്‍ന്നാണ് ഈ വേദന (സയാറ്റിക്ക) ഉണ്ടാകുന്നത്. ഭാരമെടുക്കുമ്പോഴും പെട്ടെന്ന് കുനിയുമ്പോഴുമൊക്കെ ഉണ്ടാകുന്ന ഈ വേദന ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ കൂടാറുണ്ട്.

പ്രായമേറിയവരില്‍ നട്ടെല്ലിന്റെ തേയ്മാനമാണ് നടുവേദനയുടെ പ്രധാനകാരണം. രാത്രിയില്‍ അനുഭവപ്പെടുന്ന നടുവേദന, വിശ്രമമെടുത്താലും മാറാതെയിരിക്കുമ്പോള്‍ നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ സാധ്യതകള്‍ പരിശോധിക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ നടുവേദനയുണ്ടാകുന്നതും നട്ടെല്ലിന് പിടുത്തമുണ്ടാകുന്നതും നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതരോഗ ലക്ഷണമാണ്. എന്നാല്‍ നട്ടെല്ലിന്റെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുറയുകയാണ് ചെയ്യുന്നത്.

മിക്കവാറും അവസരങ്ങളില്‍ നടുവേദന രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയാണ് പതിവ്. വിശ്രമമെടുത്താല്‍ തന്നെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ ചില പ്രത്യേക ലക്ഷണങ്ങളോടൊപ്പമുള്ള നടുവേദനയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. രാത്രികാലങ്ങളില്‍ വര്‍ധിക്കുന്ന നടുവേദന, വിശ്രമമെടുത്താലും മാറാത്ത വേദന, അര്‍ബുദരോഗികളിലെ നടുവേദന, 50 വയസ്സു കഴിഞ്ഞവരിലെ വേദന, തുടങ്ങിയവയൊക്കെ ഗൗരവമായി കാണേണ്ട നടുവേദനയുടെ ലക്ഷണങ്ങളാണ്.

വയറുവേദന-ലക്ഷണം ഒന്ന്, കാരണം പലത്

വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍.

പെപ്റ്റിക് അള്‍സറിനെത്തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെത്തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പന്‍ഡിസൈറ്റ്‌സിനെ ത്തുടര്‍ന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.

പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും 'വയറുവേദന'യായി പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോള്‍ വേണമെങ്കിലും വയറിന്റെ ഏതുഭാഗത്തും ഈ വേദനയുണ്ടാകാം. സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടിയുടെ പ്രധാന പരാതിയാണല്ലോ 'മാറാത്ത വയറുവേദന'. പല മനോജന്യ ശാരീരികരോഗങ്ങളുടെയും പൊതുലക്ഷണമാണ് വയറുവേദന.

ശരീരവേദന

വിട്ടുമാറാത്ത ശരീരവേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം രോഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക - ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യലക്ഷണമാണിതൊക്കെ.

സ്ത്രീകളാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ഇരകള്‍. 25-നും 65-നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. അരക്കെട്ടിന് മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോഴും കഠിനമായ വേദനയനുഭവപ്പെടാവുന്നതാണ്.

രോഗാരംഭത്തില്‍ ശരീരത്തിന്റെ ഒരുഭാഗത്തുമാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന, ക്രമേണ മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചര്‍മം പുകയുന്നതുപോലെയുള്ള അസ്വസ്ഥതകളും രോഗികള്‍ പരാതിപ്പെടാറുണ്ട്. തീരാവേദനയ്ക്കുപുറമെ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീവാതരോഗികളില്‍ സാധാരണയാണ്.

സന്ധിവാത രോഗങ്ങളായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ്.എല്‍.ഇ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഫൈബ്രോമയാള്‍ജിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹൈപ്പോ തൈറോയിഡിസം എന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം, പ്രമേഹം, ചിലതരത്തിലുള്ള അര്‍ബുദം തുടങ്ങിവയൊക്കെ മാറാത്ത ശരീരവേദനയായി പ്രത്യക്ഷപ്പെടാറുണ്ട്.

രോഗചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകളാണ് വിഷാദരോഗത്തിനുപയോഗിക്കുന്ന ട്രൈസൈക്ലിക് മരുന്നുകള്‍. കൂടാതെ വേദനസംഹാരികളും ഉപകരിക്കും. ക്രമമായ വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയും ആശ്വാസം നല്‍കുന്ന ഇതരമാര്‍ഗങ്ങളാണ്.

വേദനയുടെ ചികിത്സ

ഒരു നൂറ്റാണ്ട് പിന്നിട്ട ആസ്പിരിന്‍ മുതല്‍ അടുത്തയിടെ വിപണിയിലെത്തിയ കോക്‌സിബുകള്‍ വരെയുള്ള വിപുലമായ ശേഖരമാണ് വേദനസംഹാരികളുടെ ശ്രേണിയിലുള്ളത്.

വേദനക്കും നീര്‍ക്കെട്ടിനും കാരണമായ പ്രോസ്റ്റോഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ തടഞ്ഞുകൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്. ആസ്പിരിനും പാരസിറ്റമോളുമാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍. മോര്‍ഫിന്‍ പോലെ ശക്തമായ മരുന്നുകളല്ല ഇവയെങ്കിലും പേശികളുടെയും സന്ധികളുടെയും വേദനയ്ക്കും തലവേദനയ്ക്കും ഇവ ഫലപ്രദമാണ്.

വളരെ ശക്തിയേറിയ വേദനാസംഹാരികളാണ് മോര്‍ഫിനടക്കമുള്ള ഒപ്പിയോയിഡുകള്‍. പല മാര്‍ഗങ്ങളിലൂടെയും ഒപ്പിയോയിഡുകള്‍ നല്‍കാം. ഇഞ്ചക്ഷനായി സിരകളിലൂടെ മരുന്നു നല്‍കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വേദന അപ്രത്യക്ഷമാകും. ഇവ കൂടാതെ വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും മാറാവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗികളിലെ ന്യൂറോപ്പതി, ഹെര്‍പിസ് രോഗികളിലെ നാഡീവേദന, കൊടിഞ്ഞിതലവേദന, ഫൈബ്രോമയാള്‍ജിയ തുടങ്ങിയ അവസ്ഥകളില്‍ ഇവ ഉപയോഗിക്കുന്നു.

പൊതുവെ സുരക്ഷിതമായ മരുന്നുകളാണ് വേദനസംഹാരികള്‍. എന്നാല്‍ ഇവയുടെ അമിത ഉപയോഗമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഉദരരക്തസ്രാവം, വൃക്കത്തകരാറുകള്‍, രക്താതിസമ്മര്‍ദം, കരളിന്റെ പ്രവര്‍ത്തനത്തകരാറുകള്‍, തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, ചൊറിച്ചില്‍, ആമാശയവ്രണങ്ങള്‍, അന്നനാളത്തിലെ നീര്‍ക്കെട്ട്, ആസ്ത്മ അധികരിക്കുക തുടങ്ങിയവയാണ് വേദനാസംഹാരികളുടെ മറ്റു പാര്‍ശ്വഫലങ്ങള്‍.

വേദന സംഹാരികള്‍ ഉപയോഗിക്കുമ്പോള്‍

ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. സ്വയം ചികിത്സ ഒഴിവാക്കുക.

പഴയ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്.

മരുന്ന് ഭക്ഷണത്തിന് ശേഷം മാത്രം കഴിക്കുക.

മരുന്നുപയോഗിക്കുമ്പോള്‍ വയറുവേദന, ഛര്‍ദ്ദില്‍, മലം കറുത്തുപോവുക തുടങ്ങിയവ ഉണ്ടായാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദം പരിശോധിക്കണം.

പ്രായമേറിയവര്‍, ഉദരരോഗങ്ങള്‍, വൃക്കത്തകരാറുകള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ.

ആസ്ത്മ രോഗികള്‍ക്ക് അസുഖം അധികരിക്കാനിടയുണ്ട്. പ്രത്യേകം ശ്രദ്ധ വേണം.

അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച്...


ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും ബേക്കറികളിലെ ചില്ലലമാരകളിലും വെച്ചിരിക്കുന്ന നിറവും മണവും രുചിയും കൂടിയതും ഗുണം നന്നേ കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളം നിറയുന്നതും നാം അവയൊക്കെ കൊതിതീരെ വാങ്ങിക്കഴിക്കുന്നതും. ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ബ്രാന്‍ഡഡ് റെസ്റ്റോറന്റ് ചെയിനുകളിലും ചൈനീസ് റെസ്റ്റോറന്റുകളിലും കിട്ടുന്ന നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഈ രുചിയുടെ രഹസ്യത്തിന്റെ ഒരു മുഖ്യഹേതു അവയില്‍ പലതിലും ചേര്‍ക്കുന്ന അജിനോമോട്ടോ എന്ന ഉപ്പാണ്.

ജീപ്പ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളെയെല്ലാം പൊതുവെ ജീപ്പെന്നും മണ്ണുമാന്തികളെയെല്ലാം ജെ.സി.ബി. എന്നും ഫോട്ടോ കോപ്പിയര്‍ മെഷീനുകളെയെല്ലാം സിറോക്‌സ് മെഷിന്‍ എന്നും പറയുന്നതുപോലെയാണ് അജിനോമോട്ടോയെ ആ പേരിട്ട് വിളിക്കുന്നത്. കാരണം മേല്‍പ്പറഞ്ഞവയെപ്പോലെ ഇതും ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. ഇതിന്റെ യഥാര്‍ഥ പേര് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) എന്നാണ്. പ്രകൃതിദത്തമായ നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ് വിഭാഗത്തില്‍പ്പെട്ട ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമാണിത്. വെളുത്ത ചെറിയ പരല്‍ രൂപത്തിലുള്ള ഒരു പൊടിയാണിത്. 1907-ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ കിക്കുണോ ഇക്കേഡ എന്ന ഗവേഷകനാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ആദ്യമായി വേര്‍തിരിച്ചെടുത്തത്.

1909-ല്‍ ജപ്പാനിലെ തന്നെ അജിനോമോട്ടോ കോര്‍പ്പറേഷന്‍ ഓഫ് ജപ്പാന്‍ എന്ന കമ്പനി ഇതിന്റെ പേറ്റന്റ് നേടുകയും അതേപേരില്‍ത്തന്നെ ഈ വസ്തു മാര്‍ക്കറ്റില്‍ ഇറക്കാന്‍ തുടങ്ങുകയും ചെയ്തു. 'അജി-നോ-മോട്ടോ' എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ഥം തന്നെ രുചിയുടെ എസ്സന്‍സ് എന്നാണ്.

നാക്കിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള അപാരമായ കഴിവ് ഈ വസ്തുവിനുണ്ട്. അതുകൊണ്ടാണ് ഇതിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിട്ടുപോലും ഇന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. തികഞ്ഞ കച്ചവടലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ. രുചി വര്‍ധിപ്പിക്കുന്ന വസ്തു എന്ന നിലയില്‍ അമേരിക്കയില്‍ 1947 മുതല്‍ മോണോ സോഡിയം
ഗ്ലൂട്ടാമേറ്റ് ഉപയോഗിച്ചുവരുന്നുണ്ട്. അറുപതുകളുടെ തുടക്കം മുതല്‍ ഇന്ത്യയിലും ഇത് ഉപയോഗിച്ചുതുടങ്ങി.

ആരംഭകാലത്ത് ചില കടല്‍സസ്യങ്ങളില്‍ നിന്നുമാത്രം വേര്‍തിരിച്ചെടുത്തിരുന്ന ഇത് ഇന്ന് പഞ്ചസാരയില്‍ നിന്നും മൊളാസസ്സില്‍ നിന്നുമൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ദൂഷ്യവശങ്ങള്‍

രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവയും ഈ വസ്തുവിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്.

രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണിത്. അപൂര്‍വമായി സന്ധിവേദനയും കണ്ടുവരാറുണ്ട്. അല്പനേരം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു രസത്തിന് നാം ഇത്രയും വലിയ വിലകൊടുക്കണോ എന്ന് ചിന്തിക്കാനുള്ള സമയമായി.

Saturday, June 23, 2012

മാനസിക പിരിമുറുക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കും


മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള കുറുക്കുവഴികളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് മനശാസ്ത്രസമൂഹം. എന്നാല്‍ ഇതു ശ്രദ്ധിക്കൂ...ചെറിയതോതിലുള്ള മാനസിക സമ്മര്‍ദം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വിരോധാഭാസംതന്നെയെന്നുതോന്നാമെങ്കിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴിസിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തലാണ് ഇതിനെ ബലപ്പെടുത്തുന്നത്.

മുറിവ് ഉണങ്ങുന്നതിനും അണുബാധ തടയുന്നതിനും ഇത്തരത്തിലുള്ള പ്രതിരോധശേഷി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്തത്തിലടങ്ങിയിരിക്കുന്ന പലതരത്തിലുള്ള പ്രതിരോധ കോശങ്ങളെ മാനസിക സമ്മര്‍ദം ഏകോപിപ്പിക്കുന്നതുമൂലമാണ് ഇതുസംഭവിക്കുന്നത്.

ശസ്ത്രക്രിയക്കുമുമ്പ് രോഗിയിലുണ്ടാകുന്ന മാനസിക സമ്മര്‍ദം ശസ്ത്രക്രിയക്കുശേഷം രോഗവിമുക്തിനേടുന്നതിന് സഹായകമുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. അഡ്രിനാല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് പ്രതിരോധകോശങ്ങള്‍ ശരീരത്തില്‍ സംഘടിക്കുന്നതിന് സഹായിക്കുന്നത്.

Thursday, June 21, 2012

മാസങ്ങളോളം ഉറക്കി 'സ്ലീപിങ്ങ്‌ ബ്യൂട്ടി സിന്‍ഡ്രം'


കഥകളില്‍ മാത്രം കേട്ട്‌ മറന്ന വര്‍ഷങ്ങളോളം ഉറങ്ങി ഉണരുന്ന സുന്ദരിയെ അനുസ്‌മരിക്കും വിധം ഇതാ ഒരു അപൂര്‍വ്വ രോഗം. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ രോഗമാണ്‌ 'സ്ലീപിങ്ങ്‌ ബ്യൂട്ടി സിന്‍ഡ്രം' ബ്രിട്ടീഷ്‌ പത്രമായ ദ സണ്‍ ആണ്‌ ഈ ഉറങ്ങുന്ന സുന്ദരിയെ കുറിച്ചുള്ള വിസ്‌മയിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യ്‌തത്‌. മാസങ്ങളാളം ഉറങ്ങി കിടക്കുന്ന ഈ രോഗ അവസ്ഥയില്‍ രോഗി 20 മണിക്കൂറില്‍ ഒരിക്കല്‍ ഉണരുമെങ്കിലും അബോധാനസ്ഥയിലായിരിക്കും.

ഇങ്ങനെ ഉണരുന്ന ഓരോ ഘട്ടത്തെയും ഓരോ എപ്പിസോഡുകളായാണ്‌ ഡോക്‌ടേഴ്‌സ്‌ കണക്കാക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളോ ഓര്‍മകളോ ഓര്‍ത്തെടുക്കാന്‍ രോഗിക്ക്‌ കഴിയുകയില്ല. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയില്ല.
ബ്രിട്ടനിലെ 15 വയസുകാരിയായ കോമര്‍ഫോര്‍ഡ്‌ ഈ രോഗത്തിന്റെ ഇരയാണ്‌. കോമര്‍ഫോര്‍ഡിന്റെ അമ്മ ബെര്‍നിയാണ്‌ മകളെ പരിപാലിക്കുന്നത്‌. ഭക്ഷണം വാരികൊടുക്കുമ്പോള്‍ പോലും ഉറക്കത്തിന്റെ ലോകത്തിരിക്കുന്ന മകളുടെ ഭാവിയെ കുറിച്ച്‌ ബെര്‍നി ചിന്താവിഷ്‌ടയാണ്‌. മാസങ്ങള്‍ കഴിഞ്ഞ്‌ ഉറക്കമുണരുന്ന ഫോര്‍ഡ്‌ ഉറങ്ങാന്‍ തുടങ്ങിയ ദിനത്തിന്റെ ബാക്കിയാണ്‌ എന്ന ധാരണയിലാണ്‌ ഉണരുന്നത്‌. കൊച്ചുകുട്ടികളുടെ ചേഷ്‌ടകളുമായി ഉറങ്ങുന്ന കോമര്‍ഫോര്‍ഡിന്‌ മുന്നില്‍ വിദ്യാഭാസവും ഭീഷണിയാണ.്‌
'സ്റ്റഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി സെന്റ്‌ര്‍ ഫോര്‍ നാര്‍ക്കോളജി' അധികൃതരുടെ അഭിപ്രായത്തില്‍ സാധാരണയായി കൗമാരക്കാരെ ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. പക്ഷേ, രോഗബാധിതരില്‍ യ്യൗവനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല എന്നതും രോഗത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും,വളരെ അപൂര്‍വ്വമായ നിദ്രാ രോഗങ്ങളില്‍ ഈ രോഗത്തെയും ഉള്‍പ്പെടുത്താനാകും. പൂര്‍ണ്ണമായ രോഗപരിഹാരവും കണ്ടെത്താനായിട്ടില്ല എങ്കിലും ശ്രദ്ധയോടെയും ക്ഷമയോടെയുമുള്ള പരിപാലനം രോഗിക്ക്‌ അത്യാവശ്യമാണ്‌.

Thursday, May 31, 2012

അപസ്മാരത്തിന് ചികിത്സയുണ്ടോ?


പലപ്പോഴും നമ്മളെ ഞെട്ടിച്ചുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ വിറച്ച് വീഴുന്നത് കാണാറുണ്ട്. പലപ്പോഴും ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ താക്കോല്‍ ശരീരത്തില്‍ ചേര്‍ത്തുവെയ്ക്കാനും ശ്രമിക്കും. അപസ്മാരമെന്നാണ് ഈ രോഗത്തിന് പേര്. സന്നി എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. അപസ്മാരം പിടിപെട്ടാല്‍ പെട്ടെന്നു മാറില്ലെന്നാണ് പലരും ധരിച്ചുവെച്ചിക്കുന്നത്.

എന്നാല്‍ ഇത് കഥകള്‍ മാത്രമാണ്. അപസ്മാരം എന്നത് തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.
ഏതു പ്രായക്കാരിലും ഈ രോഗം കാണപ്പെടാവുന്നതാണ്. സന്നി തുടര്‍ച്ചയായുണ്ടാവുന്ന അവസ്ഥയാണിത്. ശരീരം വെട്ടി വിയര്‍ക്കുകയോ കോച്ചിപ്പിടിക്കുകയോ ചെയ്യും. തലച്ചോറിലുണ്ടാവുന്ന വൈദ്യത സ്പന്ദനത്തിന്റെ തീവ്രതയ്ക്കനുസരിച്ചായിരുക്കും ശരീരത്തിനുണ്ടാവുന്ന ചേഷ്ടകള്‍.
ഇഡിയോപ്പതിക് എന്ന അപസ്മാരമാണ് പൊതുവില്‍ കാണപ്പെടുന്നത്. അപസ്മാരത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. മസ്തിഷ്‌ക്കത്തിലെ വൈകല്യങ്ങള്‍, മസ്തിഷ്‌ക്ക ട്യൂമര്‍, മസ്തിഷ്‌ക്കത്തില്‍ രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌ക്ക ഞരമ്പുകള്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥ, മുതലായവ അപസ്മാരത്തിന് കാരണമാകാറുണ്ട്.
മസ്തിഷ്‌ക്കത്തിനുണ്ടാകുന്ന ജ്വരം, ക്ഷതം, കിഡ്‌നിയുടെ പ്രര്‍ത്തന തകരാറ് എന്നിവയും അപസ്മാരത്തിലേയ്ക്ക് നമ്മളെ തള്ളിവിടാറുണ്ട്. ഒപ്പം തലയിലെ മുറിവുകളും ശരീരത്തിലെ ലവണങ്ങളായ ഷുഗര്‍, സോഡിയം, യൂറിയ, എന്നിവ കൂടുന്നതും കുറയുന്നതും അപസ്മാരത്തിലേയ്ക്ക് നയിക്കും.
ലക്ഷണങ്ങള്‍
പെട്ടെന്നുള്ള ബോധക്ഷയം, ശരീരം വെട്ടിവിറയ്ക്കല്‍, കൈകാലിട്ടടിക്കല്‍, വായില്‍ നിന്നും നുരയും പതയും വരല്‍ തുടങ്ങിയവയാണ് അപസ്മാരത്തിന്റെ ക്ഷണങ്ങള്‍.
ചികിത്സ
അപസ്മാരത്തെ കുറിച്ച് പലപ്പോഴും തെറ്റിധരണാജനകമായ ബോധമാണ് നമുക്കെല്ലാം ഉള്ളത്. അപസ്മാരം ഒരിക്കലും ചികിത്സിച്ചു ഭേധമാക്കാനാവില്ല എന്നാണ് നമ്മൊളൊക്കെ വിചാരിക്കുന്നത്. എന്നാല്‍ അപസ്മാരം കൃത്യമായ ചികിത്സയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. 80-90 ശതമാനം രോഗികളിലും ചികിത്സ കൊണ്ട് രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നതാണ്.
ജനറലൈസ്ഡ് ടോണിക്ക് ക്ലോണിക്ക് ടൈപ്പ്, കോംപ്ലക്‌സ് പാര്‍ഷ്യല്‍ ടൈപ്പ്, സിംപിള്‍ പാര്‍ഷ്യല്‍ ടൈപ്പ്, ആബ്‌സെന്‍സ് സീഷര്‍ എന്നീ വിഭാഗങ്ങളിലുള്ള അപസ്മാരങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ഏതുതരത്തിലുള്ള അപസ്മാരമാണെന്ന് കണ്ടെത്തലാണ് ചികിത്സയുടെ ആദ്യപടി. രോഗിയുടെ ആരോഗ്യാസ്ഥയ്ക്കനുസരിച്ച് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി വിദഗ്ദ്ധമായ ചികിത്സ കൊടുക്കുകയാണെങ്കില്‍ ജന്മനാ വരുന്ന അപസ്മാരമുള്‍പ്പടെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.
കുട്ടികളിലെ അപസ്മാരം
കുട്ടികളില്‍ ചുരുക്കമായി മാത്രമേ അപസ്മാരം കണ്ടു വരുന്നുള്ളു. കുട്ടിക്കാലത്തു മാത്രമുള്ള അപസ്മാരങ്ങളുമുണ്ട്. ഇവ ഒരു പ്രായമെത്തുന്നതൊടെ സ്വയം മാറിയെന്നും വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമായി വരാറുണ്ട്.
ആദ്യ അപസ്മാര മൂര്‍ച്ഛ ഏതു പ്രായത്തിലാണുണ്ടായതെന്നതിന്റെ അടിസ്ഥാനത്തിലാണ് ബാല അപസ്മാരം എന്നും മുതിര്‍ന്നവരിലെ അപസ്മാരമെന്നും വേര്‍തിരിക്കുന്നത്. 12 വയസ്സിനു മുമ്പുണ്ടാകുന്ന അപസ്മാരത്തെയാണ് സാധാരണ ഗതിയില്‍ ബാല അപസ്മാരമായി പരിഗണിക്കുന്നത്. 12-16 വയസിനുള്ളിലുണ്ടാവുന്നവയെ ജുവനൈല്‍ എപ്പിലപ്‌സി എന്നും വിളിക്കുന്നു.
കുട്ടികളില്‍ പൊതുവെ കണ്ടുവരാറുള്ള സന്നിയാണ് അഭാവ സന്നി. ക്ലാസ്സിലിരിക്കുമ്പോഴും ആഹാരം കഴിക്കുന്ന നേരത്തുമൊക്കെ പെട്ടെന്നു വരാറുള്ള സന്നിയാണിത്. ഇത് വളരെ വലിയ പ്രശ്‌നങ്ങള്‍ സാധാരണ ഗതിയില്‍ ഉണ്ടാക്കാറില്ലെങ്കിലും പഠനത്തെ ദോഷകരമായി ബാധിച്ചേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സന്നിയുണ്ടാവുമ്പോള്‍ തന്നെ വിശദ പരിശോധന നടത്തുക.
2. അപസ്മാരമില്ലെന്ന് തീര്‍ച്ചപ്പെടുത്തിയാലും ഈ പരിശോധനയുടെ രേഖകളെല്ലാം ഭദ്രമായി സൂക്ഷിക്കണം.
3. പനിയോടൊപ്പം സന്നി ഉണ്ടാവുന്നുവെങ്കില്‍ വിശദ പരിശോധന നടത്തേണ്ടതുണ്ട്.
4. അപസ്മാരമുള്ള കുട്ടികളെ വെള്ളം തീ, യന്ത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അകറ്റി നിര്‍ത്തണം.
5. അപസ്മാരമുള്ള കുഞ്ഞിന്റെ ചേഷ്ടകളെല്ലാം വിശദമായും സൂക്ഷമമായും നിരീക്ഷിക്കണം. ഇവ വിശദമായിത്തന്നെ എഴുതിവെയ്ക്കുക, ഡോക്ടര്‍ക്ക് ഈ വിശദീകരണം നല്‍കുന്നത് രോഗനിര്‍ണ്ണയത്തിന് ഏറെ സഹായകമാവും.
6. മരുന്ന് മുടക്കരുത്.
7. ഉറക്കമൊഴിയാന്‍ അനുവദിക്കരുത്.
8. കുട്ടികളുടെ പെരുമാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു തോന്നിയാല്‍ രക്ഷകര്‍ത്താക്കളെ അറിയിക്കാനും അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.
9. അപസ്മാരമുള്ള കുട്ടികളോട് വിവേചനങ്ങള്‍ പാടില്ല. മറ്റുള്ളവര്‍ അവരെ കളിയാക്കാതെ ശ്രദ്ധിക്കണം.
10. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കരുത്.

Monday, May 28, 2012

വാര്‍ധക്യത്തെ പിടിച്ചുനിര്‍ത്താന്‍ 'നാസ'യുടെ ഔഷധം


യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ' വികസിപ്പിച്ച ഒരു പാനീയം ശരീരത്തിലെ ചുളിവുകളടക്കമുള്ള വാര്‍ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കുന്ന ഔഷധമായി ഉപയോഗിക്കാമെന്നു കണ്ടെത്തി. ഭൗമാന്തരീക്ഷത്തിനു പുറത്തെ ഉയര്‍ന്ന തോതിലുള്ള അണുവികിരണത്തിന്റെ ദൂഷ്യങ്ങളില്‍നിന്നു ബഹിരാകാശ യാത്രികരെ സംരക്ഷിക്കുന്നതിനാണു 'നാസ' പാനീയം വികസിപ്പിച്ചത്.

വിവിധ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഗ്രീന്‍ ടീ എന്നിവയുടെ സത്തയാണ് 'എ.എസ്.10' എന്നു പേരിട്ടിരിക്കുന്ന പാനീയത്തിലടങ്ങിയിട്ടുള്ളത്.
വെറും നാലു മാസം ഈ പാനീയം നിത്യേന നിശ്ചിത അളവില്‍ കഴിച്ചാല്‍ ചുളിവുകളടക്കമുള്ള ചര്‍മപ്രശ്‌നങ്ങള്‍ ഗണ്യമായി പരിഹരിക്കാനാവുമെന്നാണ് യു.എസ്സിലെ യൂട്ടാ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

ഐസ്‌ക്രീം പതയാന്‍ വാഷിംഗ്‌ പൗഡര്‍; പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി


ഐസ്‌ക്രീമിനു മുന്നില്‍ എല്ലാം മറക്കുന്നവര്‍ക്ക്‌ കേള്‍ക്കാന്‍ അത്ര രസമുള്ള കാര്യങ്ങളല്ല ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡി(ബി.ഐ.എസ്‌)ന്റെ കണ്ടെത്തല്‍.

മധുരമൂറുന്ന ഐസ്‌ക്രീം കഴിക്കുമ്പോള്‍ വയറിന്‌ വല്ലവിധത്തിലുള്ള അസ്വസ്‌ഥതയുമുണ്ടാക്കുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, അതില്‍ നിശ്‌ചിത ശതമാനം വാഷിംഗ്‌ പൗഡര്‍ ഉണ്ടാകും.

ഐസ്‌ക്രീം പതഞ്ഞു പൊങ്ങാനായി വാഷിംഗ്‌ പൗഡറാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

കൊച്ചിയില്‍ ബി.ഐ.എസ്‌ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷയില്‍ മാനദണ്ഡങ്ങളുടെ പങ്ക്‌ എന്ന സെമിനാറില്‍ ഡോ. സീതാറാം ദീക്ഷിത്‌ അവതരിപ്പിച്ച പ്രബന്ധത്തിലാണ്‌ ഈ കണ്ടെത്തലുള്ളത്‌.

കുട്ടികളാണ്‌ ഇതിന്റെ ഉപയോക്‌താക്കളെന്നുള്ളത്‌ ആശങ്കയുണ്ടാക്കുന്നു. വേഗത്തില്‍ പണം സമ്പാദിക്കാനായി ഉല്‍പാദകരും കച്ചവടക്കാരും ഭക്ഷ്യവസ്‌തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി.

കേരളത്തില്‍ ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്‌തു പാലാണെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌.

പാലില്‍ ചെറിയ തോതില്‍ വെള്ളം ചേര്‍ക്കുന്നതുപോലും പാലിന്റെ അടിസ്‌ഥാനഘടനയെ മാറ്റുന്നുണ്ട്‌. സാധാരണ താപനിലയില്‍ മായം ചേര്‍ക്കാത്ത പാല്‍ വേഗത്തില്‍ കേടാകും.

പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ സാധാരണനിലയില്‍ കൂടുതല്‍ സമയം കേടാകാതെ ഇരിക്കും. പാലിലെ മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.

ഇന്ത്യയിലെ മുക്കാല്‍ഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഗോതമ്പില്‍ മണലും പൊടിയും ചേര്‍ത്താണ്‌ വിപണിയിലെത്തിക്കുന്നത്‌.

ഇഷ്‌ടികപ്പൊടി, ചുവന്ന നിറത്തിലുള്ള ഡൈ എന്നിവയാണ്‌ മുളകുപൊടിയിലെ പ്രധാനഘടകം.

കടുകിനോടൊപ്പം ആര്‍ഗിമോണ്‍ വിത്തുകള്‍, പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി, കോഫിയില്‍ ചിക്കറി, മഞ്ഞള്‍പ്പൊടിയില്‍ മെറ്റാനില്‍ യെല്ലോ, നെയ്‌, വെണ്ണ എന്നിവയില്‍ വനസ്‌പതി, കുരുമുളകില്‍ പപ്പായയുടെ കുരു, ജീരകത്തില്‍ ചാര്‍ക്കോളും ചെടികളുടെ ചെറിയവിത്തും കട്ടിയായപാല്‍, പനീര്‍ എന്നിവയില്‍ സ്‌റ്റാര്‍ച്ചുമാണ്‌ ചേര്‍ക്കുന്നത്‌.

ബജറയോടൊപ്പം കേടായ ബജറയും കൂടി ചേര്‍ത്താണ്‌ വില്‍പ്പന. കായത്തിലെ പ്രധാനഘടകം സോപ്പുകായയാണ്‌.

വെജിറ്റബിള്‍ ഓയിലില്‍ ആവണക്കെണ്ണയും മിനറല്‍ ഓയിലും ചേര്‍ക്കുന്നതായും കണ്ടെത്തി.

മായം ചേര്‍ക്കല്‍ നിരോധനനിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ മായം ചേര്‍ക്കല്‍ തടയാന്‍ കഴിയുകയുള്ളൂ.

കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ്‌ സെമിനാറിന്റെ വിലയിരുത്തല്‍.

പോഷകാഹാര കുറവിനു കാരണം സീലിയാക്


രാജ്യത്ത് സീലിയാക് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സീലിയാക് അഥവാ ഗോതമ്പിനോടുള്ള അലര്‍ജി എന്ന ഈ രോഗമായിരിക്കാം രാജ്യത്തെ പോഷകാഹാര കുറവിന് കാരണം എന്നും ഈ പഠനം വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ സീലിയാക് രോഗികളുടെ എണ്ണം കൂടി കൂടി വരികയാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സും മൗലാന ആസാദ് മെഡിക്കല്‍ കോളേജും ചേര്‍ന്ന് ഈ അടുത്തിടെ ദല്‍ഹിയില്‍ നടത്തിയ പഠനത്തില്‍ എച്ച് ഐ വിഎയിഡ്‌സ് ബാധിതരെക്കാള്‍ നാലിരട്ടിയാണ് സീലിയാക് രോഗികളുടെ എണ്ണമെന്ന് കണ്ടെത്തിയിരുന്നു.
ഗോതമ്പ് കഴിക്കാനാവാത്തതുകൊണ്ട് തന്നെ പോഷകാഹാര കുറവിലേക്ക് ശരീരം പോകുന്നു. പോഷകാഹാര കുറവ്, ഉയരമില്ലായ്മ, വിളര്‍ച്ച, റിക്കെറ്റ്‌സ്, എല്ലുകള്‍ക്ക് ബലമില്ലായ്മ എന്നീ രോഗങ്ങള്‍ സീലിയാക് മൂലം ഉണ്ടാകുന്നു. സ്ത്രീകളില്‍ ആര്‍ത്തവം വൈകുന്നതിനും വന്ധ്യതയ്ക്കും ഇത് കാരണമാകുന്നു. സീലിയാക് രോഗം വ്യാപകമാണെങ്കില്‍ക്കൂടിയും അതിനെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളരെ കുറവാണ്.
മൂന്നു വയസുള്ള ഗുടിയ എന്ന കുട്ടിക്ക് ഒരു വയസിന്റെ വളര്‍ച്ചയാണുള്ളത്. രാജ്യത്ത് നിലനില്‍ക്കുന്ന താഴ്ന്ന സാമ്പത്തികാവസ്ഥയാണ് ഇതിനു കാരണം. ഗോതമ്പില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടെന്‍ എന്ന വസ്തുവിനോടുള്ള അല്ലര്‍ജിയാണ് ഗുടിയയുടെ ഈ വളര്‍ച്ചാ മുരടിപ്പിന് കാരണം. അവളുടെ അസുഖം തിരിച്ചറിയുന്നതുവരെ അവളുടെ ശരീരത്തോട് അലര്‍ജ്ജിയുള്ള ഗോതമ്പാണ് അവള്‍ക്കു കഴിക്കേണ്ടി വന്നത്.
‘അവള്‍ക്കു തുടര്‍ച്ചയായ വയറിളക്കമുണ്ടായിരുന്നു. കഴിക്കുന്നതോന്നും ദഹിക്കാത്ത അവസ്ഥ. വയറിനു സ്ഥിരമായി വേദനയുണ്ടാവുമായിരുന്നു’.ഗുടിയയുടെ അമ്മ പറയുന്നു.
സീലിയാക് രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതിനാല്‍ മരുന്ന് കമ്പനികള്‍ക്ക് ഈ രോഗത്തില്‍ യാതൊരു താല്‍പര്യവുമില്ല. അതുകൊണ്ടുതന്നെ ഈ രോഗം തിരിച്ചറിയപ്പെടാതെ പോകുകയാണ് പതിവ്. ഗോതമ്പും ഗോതമ്പുല്‍പ്പന്നങ്ങളും ഒഴിവാക്കുക എന്നത് മാത്രമാണ് ഈ രോഗത്തിനെതിരെയുള്ള പ്രതിരോധ മാര്‍ഗം.
സീലിയാക് രോഗികള്‍ക്ക് ഇരുമ്പും വിറ്റാമിനുകളും കാല്‍സ്യവുമാണ് വേണ്ടത്, മരുന്നുകള്‍ അല്ല. ഗ്ലൂട്ടാന്‍ അടങ്ങിയിട്ടുള്ള ഗോതമ്പ്, ഓട്ട്‌സ്, റയ് എന്നീ ധാന്യങ്ങളും, ബാര്‍ലി, നെല്ലരി, ചോളം എന്നിവയും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടിവരും. പയര്‍ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചണ, സോയ എന്നിവയില്‍ ഗ്ലൂട്ടാന്‍ അടങ്ങിയിട്ടില്ല.
പോഷകാഹാര കുറവുള്ള കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ എന്നാണ് യുണിസെഫിന്റെ കണ്ടെത്തല്‍. സീലിയാക് രോഗങ്ങളാണ് ഇതിനു കാരണം എന്ന് വിദഗ്ധര്‍ ഇപ്പോള്‍ അവകാശപ്പെടുന്നു. ഈ രോഗത്തെ കുറിച്ചും അതിന്റെ ചികിത്സയെ കുറിച്ചും അവബോധം നല്‍കാനാണ് ആണ് ഇപ്പോള്‍ ദല്‍ഹിയിലെ ഡോക്ടര്‍മാരുടെ ശ്രമം.

Sunday, May 27, 2012

ചക്ക...രുചിയില്‍ മുമ്പന്‍....പോഷകത്തിലും


ഒരുകാലത്ത് പാവപ്പെട്ടവന്റെ ആശ്വാസമായിരുന്ന ചക്ക രുചിയില്‍ ഏറെ മുമ്പനാണ്. മാത്രമല്ല ഇന്ന് നമ്മുടെ നാട്ടില്‍ ലഭിക്കുന്ന വിഷമയമില്ലാത്ത ഒരേ ഒരു ഭക്ഷ്യ വസ്തുവാണ് ചക്ക. ആര്‍ക്കും ഒരു വിലയുമില്ലെന്നത് തന്നെയാവാം ചക്കയെ കീടനാശിനിയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ചക്ക നിസ്സാരക്കാരനല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.


കോപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന എ തുടങ്ങിയവ ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടത്രെ. വിറ്റാമിന്‍ സിയുടെയും ഒരു നല്ല ഉറവിടമാണിത്. കൂടാതെ കാല്‍സ്യം, സിങ്ക് , ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ചക്കയിലുണ്ട്. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു.


സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ ചക്ക രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അല്‍പം പോലും കൊളസ്ട്രോള്‍ ഇല്ലെന്നതാണ് ചക്കയുടെ മറ്റൊരു പ്രത്യേകത. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് ഇതില്‍ നാരിന്റെ അളവും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഇത് സഹായകമാണ്.


ഇടിച്ചക്ക (വിളയാത്ത ചക്ക)യാണ് വിളഞ്ഞ ചക്കയേക്കാള്‍ പോഷകസമൃദ്ധം. മാത്രമല്ല ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചക്കയില്‍ കാലറി ധാരാളമായി അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ ചക്കയും ചോറും ഒരുമിച്ച് കഴിക്കരുത്. പഴുത്ത ചക്കയില്‍ ഗ്ളൂക്കോസ് ഉണ്ടെങ്കിലും വല്ലപ്പോഴും രണ്ടോ മൂന്നോ ചുള കഴിക്കുന്നതില്‍ തെറ്റില്ലെന്നും വിദഗ്ദര്‍ പറയുന്നു.


പ്രായത്തെ ചെറുത്ത് തോല്‍പിക്കാനും നല്ല മരുന്നാണത്രെ ചക്ക.

Thursday, May 24, 2012

ഓർമ്മക്കുറവിനു വിറ്റാമിൻ ഗുളികകൾ



dÉÞÏÎÞÏÕøßW µIáÕøáK ²ÞVÎAáùÕßæÈ Ä¿áAÞX ÕßxÎßX ·á{ßµµZAá ØÞÇßAáæÎKí ²ÞµíØíçËÞVÁí ØVÕµÜÞÖÞÜÏᑚ ÉÀÈBZ æÄ{ßÏß‚áÕædÄ. ®ÝáÉÄáÕÏTßçÜæù dÉÞÏÎáUÕøßW ¥W×ßçÎÝíØí çøÞ·æJ æºùáAáÕÞÈáU µÝßÕᢠ¨ ¥qáÄÕßxÎßX ·ÃJßÈáIçdÄ.

²ÞVÎAáùÕáIÞµÞX µÞøÃÎÞµáK ÎØíÄß×íµÇÞÄáA{áæ¿ ¥{Õá µâGÞX ÕßxÎßX Ìß ØÙÞÏßAáKá. ÄzâÜ¢  ²ÞVÎAáùÕí ÉøßÙøßA æM¿áKá. ²ÞVÎAáùÕáÎÞÏß ÌtæMGá dÉÞÏÎÞÏÕøßW µIáÕøáK ÎÞÈØßµÎÞÏ ¥ÉºÏæJ Ä¿áAÞX ÕßxÎßX ÌßAá µÝßÏáæÎKÞ Ãá ÕßÜÏßøáJW. ¯ÄÞÏÞÜᢠÎùÕß çøÞ·BZ ØÞÇÞøÃ ÕßxÎßX ·á{ßµµZAá ÎáOßW çÄÞWAáK µÞÝíº èÕµÞæÄ µÞÃÞ¢

Tuesday, May 22, 2012

രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!


"മൈദയെ അറിയുക, മൈദയ്ക്കെതിരെ പോരാടുക" എന്ന പേരില്‍ പ്രചരിക്കുന്ന ഒരു "പ്രകൃതിജീവന" ലഘുലേഖയിലെ അപകടകരവും അബദ്ധജഡിലവുമായ വിവരങ്ങളെ തുറന്നുകാട്ടുക എന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. മൈദയ്ക്കു പുറമെ, ഭക്ഷണസാധനങ്ങളിലുപയോഗിക്കുന്ന കൃത്രിമനിറങ്ങള്‍, മിനറല്‍ ഓയില്‍, പ്രിസര്‍വേറ്റീവുകള്‍, പഞ്ചസാര, രുചിയ്ക്കായി ഉപയോഗിക്കുന്ന അജിനാമോട്ടോ, കൃത്രിമമധുരങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വാസ്തവവിരുദ്ധമായ വിവരങ്ങളാണ് ഈ ലഘുലേഖ പ്രചരിപ്പിക്കുന്നത്.

മൈദ അത്രയേറെ അപകടകാരിയാണോ?
ഗോതമ്പ് ധാന്യത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. തവിട് (bran) എന്നു വിളിക്കുന്ന പുറം‌തൊലി, germ എന്നു വിളിക്കുന്ന ഉള്ളിലെ ആവരണം പിന്നെ 'എന്‍ഡോസ്പേം' എന്നു വിളിക്കപ്പെടുന്ന, അന്നജം നിറഞ്ഞ കേന്ദ്രഭാഗം. തവിടും ഉള്ളിലെ ആവരണവും നീക്കം ചെയ്ത് എന്‍ഡോസ്പേം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദ ഉണ്ടാക്കുന്നത്. ഈ തവിട് നീക്കം ചെയ്യുമ്പോള്‍ 80% പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ മൈദയ്ക്ക് ഗോതമ്പുപൊടിയെ അപേക്ഷിച്ച് പോഷകഗുണം വളരെ കുറവാണ് എന്നതു സത്യമാണ്. എന്നാല്‍ പോഷകഗുണം കുറവാണ്‌ എന്നത് മൈദയെ ഭീകരനാക്കുമോ?
ഗോതമ്പില്‍ നിന്ന് മൈദയുണ്ടാക്കുന്നതാകട്ടെ പ്രധാനമായും സാംസ്കാരിക-രുചി ശീലങ്ങളുമായി ബന്ധപ്പെട്ടാണ്. ഗോതമ്പിന്റെ അന്നജഭാഗം വേര്‍തിരിച്ച്, പൊടിച്ച് കുറെനാള്‍ സൂക്ഷിച്ചതിനുശേഷം റൊട്ടിയും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു ആദ്യകാലരീതി. പൊടി സൂക്ഷിച്ചു വെക്കുന്ന കാലത്ത് സ്വാഭാവികമായ ഓക്സീകരണം സംഭവിക്കുകയും ഗ്ലൂട്ടനിന്‍ എന്ന പ്രോട്ടീനുകള്‍ തമ്മില്‍ ഡൈസള്‍ഫൈഡ് രാസബന്ധങ്ങള്‍ രൂപപ്പെടുകയും അങ്ങനെ മാവിനു പശിമ ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, സാന്തോഫില്‍ വര്‍ണകങ്ങള്‍ക്കും (xanthophyll pigments) ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറുന്നു.
ഈ രാസമാറ്റങ്ങളെ വ്യാവസായികമായി ഉപയോഗിക്കാന്‍ പില്‍ക്കാലത്ത് വിവിധങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ച് മാവ് ബ്ലീച്ച് ചെയ്യാന്‍ തുടങ്ങി. ഇങ്ങനെ ബ്ലീച്ച് ചെയ്ത മാവാണ് മൈദ (white flour, all-purpose flour) എന്നറിയപ്പെടുന്നത്.
ഗോതമ്പുമാവ് ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കള്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് പോലെയുള്ള കാര്‍ബണിക പെറോക്സൈഡുകള്‍, കാത്സിയം പെറോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ്, ക്ലോറിന്‍ ഡയോക്സൈഡ്, ക്ലോറിന്‍ എന്നിവയൊക്കെയാണ്. മേല്‍ സൂചിപ്പിച്ച പെറോക്സൈഡുകള്‍ പോലെയുള്ള ഓക്സീകാരികളുടെ സാന്നിധ്യത്തിലൂടെയാണു മൈദ കൊണ്ടുണ്ടാക്കുന്ന കേക്ക്, റൊട്ടി പോലുള്ള ബേക്കറി സാധനങ്ങള്‍ തുടങ്ങിയവ "പതഞ്ഞ് വീര്‍ത്ത" രൂപത്തില്‍ ഇരിക്കുന്നത്.
യൂറോപ്പില്‍ ചിലയിടങ്ങളില്‍ ക്ലോറിനുപയോഗിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് അസോഡൈകാര്‍ബണമൈഡ് പോലുള്ളവയാണു ഉപയോഗിക്കുന്നത്. പൊതുവേ ബ്ലീച്ച് ചെയ്യുന്ന പ്രക്രിയയിലൂടെ മൈദയെ വെളുപ്പിക്കുക എന്നതിനേക്കാള്‍ മാവിനെ "അതിമൃദു" പരുവത്തിലാക്കുക എന്നതാണു ഉദ്ദേശിക്കുന്നത്. ഇങ്ങനുള്ള കേക്കും ബ്രഡും മഫിനുകളുമൊക്കെ പുളിപ്പിക്കുമ്പോള്‍ നല്ല പതുപതുത്ത് വീര്‍‌ത്തുവരും‌, മാത്രവുമല്ല പെട്ടെന്ന് സെറ്റ് ആകുകയും ചെയ്യും.‌
മൈദയില്‍ ഗോതമ്പിന്റെ തവിടൊഴികെയുള്ള അന്നജസമ്പന്നമായ കേന്ദ്രഭാഗം മാത്രമാണുള്‍പ്പെടുത്തുന്നത്. എന്നാല്‍ ഏത് ഗോതമ്പുമണിയുടെയും 85% ഈ കേന്ദ്രഭാഗം ആണ് എന്നോര്‍ക്കണം‌. ഇതുമാത്രമായി തിന്നാല്‍ രോഗം വരുകയും ഇതുള്‍പ്പെട്ട, ഗോതമ്പുതവിടുകൂടി ചേര്‍ന്ന, ഗോതമ്പുമണി മുഴുവനായി (whole wheat) തിന്നാല്‍ ഇതൊന്നും വരില്ലെന്നും പറയുന്നത് ജീവശാസ്ത്രത്തിനു വിരുദ്ധമാണ്. ഗോതമ്പു തവിടിലെയോ മറ്റ് ഭക്ഷണങ്ങളിലെയോ ഫൈബറുകള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ടെന്നത് സത്യമാണ്‌. എന്നാല്‍ ഫൈബറുകളുടെ സാന്നിധ്യമില്ലെങ്കില്‍ "ദഹനമേ നടക്കില്ല" എന്ന് വാദിക്കുന്നതും, ആ ന്യായം ഉയര്‍ത്തി മൈദയെ എതിര്‍ക്കുന്നതും ശരീരശാസ്ത്രപരമായി നോക്കിയാല്‍ തെറ്റാണെന്ന് കാണാം.
ചെറുകുടലില്‍ ദഹിക്കുന്ന ആഹാരത്തില്‍ നിന്ന് ആന്ത്രകോശങ്ങളിലേക്ക് ഗ്ലൂക്കോസ് പതിയെ മാത്രം സ്വതന്ത്രമാക്കാന്‍ ഫൈബറുകളുടെ സാന്നിധ്യം കാരണമാകുന്നുണ്ട്. ഇത് രക്തത്തില്‍ അതിവേഗത്തില്‍ ഗ്ലൂക്കോസ് ഉയരുന്നതിനെ തടയുന്നുണ്ട് [Ellis, 1995]. ഇതു പ്രയോജനപ്പെടുത്താനാണ്‌ പ്രമേഹരോഗികളോട് മുഖ്യാഹാരം ഗോതമ്പുകൊണ്ടുള്ളതാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് [Venn BJ, 2004].
വന്‍‌കുടലിലാകട്ടെ ഫൈബറുകളുടെ സാന്നിധ്യം ദഹനാവശിഷ്ടത്തിന്റെ സഞ്ചാരം വേഗത്തിലാക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ ലായകത്വമുള്ള (soluble) ഫൈബറുകള്‍ ധാരാളമായി "കിണ്വനം" (പുളിക്കല്‍ അഥവാ fermentation) എന്ന പ്രക്രിയക്ക് വിധേയമാകാറുണ്ട്. ഇത് വന്‍‌കുടലിലെ അന്തരീക്ഷം അമ്ലത്വമുള്ളതാക്കുകയും (acidic), തന്മൂലം കുടലിന്റെ പൊതുആരോഗ്യത്തിനു സഹായിക്കുകയും ചെയ്യുന്നു [Le Gall et al., 2009]. ഈ ഗുണഫലങ്ങളുള്ളതുകൊണ്ടുതന്നെ പ്രോസസ് ചെയ്ത മാവിന്റെയും കിഴങ്ങുകളുടെയും സ്ഥാനത്ത് കൂടുതല്‍ പൂര്‍ണധാന്യങ്ങളും പയറുകളും (whole grains) ഉപയോഗിക്കാന്‍ പൊതുവേ നിര്‍ദ്ദേശിക്കാറുണ്ട് [Willett, 2002]. മൈദയോ സമാനമായി പ്രോസസ് ചെയ്ത മറ്റ് ധാന്യങ്ങളോ "ദഹിക്കാതെ കിടക്കും" എന്നതുകൊണ്ടല്ല ഈ നിര്‍ദ്ദേശമെന്ന് ഇപ്പറഞ്ഞതില്‍ നിന്ന് വായനക്കാര്‍ക്ക് മനസ്സിലായിക്കാണുമല്ലോ.
മൈദയുടെ ചരിത്രമെന്ന രീതിയില്‍ ഈ ലഘുലേഖയില്‍ പറയുന്നതൊക്കെയും വാസ്തവവിരുദ്ധമാണ്. “യൂറോപ്പ്, അമേരിക്ക തുടങ്ങിയ വന്‍‌കരകളില്‍ ജീവിക്കുന്നവരുടെ പ്രധാന ആഹാരം ഗോതമ്പാണെന്നും അവര്‍ ഗോതമ്പു കഞ്ഞിവെച്ചും പൊടിച്ച് ചപ്പാത്തിയുണ്ടാക്കിയും കഴിക്കു”മെന്നൊക്കെ എഴുതിവിടുന്നത് പടിഞ്ഞാറന്‍ നാടുകളുടെ ഭക്ഷണചരിത്രത്തെക്കുറിച്ച് സാമാന്യവിവരം പോലുമില്ലാത്തതുകൊണ്ടാണ്.
പൊറോട്ട
അലോക്സാനും പ്രമേഹവും മൈദ ബ്ലീച്ചിംഗും
മൈദയുടെ അപകടങ്ങള്‍ പെരുപ്പിച്ച് കാണിക്കാന്‍ ഈ പ്രചാരകര്‍ അവതരിപ്പിക്കുന്ന മറ്റൊരു നുണയാണ് അലോക്സാന്‍. മാവ് ബ്ലീച്ച് ചെയ്യുമ്പോള്‍ വളരെ ചെറിയ അളവില്‍ അലോക്സാന്‍ ഉണ്ടാകാമെന്നല്ലാതെ അലോക്സാന്‍ വച്ച് മാവ് ബ്ലീച്ച് ചെയ്യാനാവില്ല. മെഡിക്കല്‍ ഗവേഷണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നൊരു രാസപദാര്‍ത്ഥമാണ് Alloxan. ഇത് ആഗ്നേയഗ്രന്ഥിയിലെ ഇന്‍‌സുലിനുല്പാദക കോശങ്ങളെ (സ്വതന്ത്ര ഓക്സീകാരികളുണ്ടാക്കുക വഴി) കൊല്ലും എന്നതിനാല്‍ എലികളില്‍ ഡയബീറ്റിസ് ഉണ്ടാക്കിയിട്ട് അവയില്‍ ഡയബീറ്റിസ് മരുന്നുകള്‍ പരീക്ഷിക്കാനാണു അലോക്സാന്‍ മെഡിക്കല്‍ ഗവേഷണത്തില്‍ ഉപയോഗിക്കുന്നത്. ഇതിന്റെ മറ്റൊരു ഉപയോഗം മ്യൂറെക്സൈഡ് എന്ന മജന്ത-പര്‍പ്പിള്‍ നിറമുള്ള ഒരു വര്‍ണകം (dye) ഉണ്ടാക്കാനാണ്.
ഗോതമ്പുപൊടി ഏറെനാള്‍ സൂക്ഷിച്ചുവച്ചാല്‍ സാന്തോഫില്‍ വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറുമെന്ന കാര്യം മുന്നെ പ്രതിപാദിച്ചല്ലോ. സാന്തോഫില്‍ ഓക്സീകരണത്തിന്റെ ഉപോല്പന്നങ്ങളിലൊന്നാണ്‌ അലോക്സാന്‍. അതായത് മാവ്‌ ബ്ലീച്ച് ചെയ്താല്‍ മാത്രമല്ല, ഏറെനാള്‍ സൂക്ഷിച്ചുവച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്നതാണു വസ്തുത.
ധാന്യപ്പൊടികള്‍ക്ക് മൃദുത്വവും വെളുപ്പുനിറവും രുചിയും നല്‍കാനുള്ള കഴിവൊന്നും അലോക്സാനില്ല. അതുകൊണ്ടുതന്നെ, വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ധാന്യപ്പൊടികളിലെല്ലാം അലോക്സാന്‍ ചേര്‍ക്കുന്നു എന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്.
ഇനി അലോക്സാന്‍ എന്തുകൊണ്ട് മനുഷ്യനില്‍ പ്രമേഹമുണ്ടാക്കുന്നില്ല എന്ന് നോക്കാം: ഗ്ലൂക്കോസോ അതിനോട് രൂപസാമ്യമുള്ള അലോക്സാനോ ശരീരത്തിലെത്തുമ്പോള്‍ എലികളിലെ ആഗ്നേയഗ്രന്ഥിയിലെ (pancreas) ഇന്‍സുലിനുല്പാദക കോശങ്ങളില്‍ ഇത് കടക്കുന്നതും മനുഷ്യനില്‍ ഇത് കടക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നതാണു ഇവിടെ നാം മനസിലാക്കേണ്ടുന്ന പ്രധാന പോയിന്റ്.
അലോക്സാന്‍ വളരെയധികം രാസാസ്ഥിരത (instability) കാണിക്കുന്നൊരു വസ്തുവാണ്‌. ദ്രാവകരൂപത്തില്‍ ഒന്നര മിനിറ്റ് ആണിതിന്റെ അര്‍ദ്ധായുസ്സ്. അതായത് ദ്രാവകാവസ്ഥയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സാധനം അലോക്സാനിക് ആസിഡ് ആയിട്ട് വിഘടിച്ചുപോകുമെന്നര്‍ത്ഥം. മറ്റൊരു പ്രത്യേകത, അലോക്സാന്‍ ജലാകര്‍ഷകസ്വഭാവമുള്ളതാണ്‌. തന്മൂലം ഇതിനു കോശങ്ങളുടെ കൊഴുപ്പുമയമായ ആവരണത്തിലൂടെ സ്വമേധയാ അകത്തുകയറാനാവില്ല.
എലികളില്‍ ഈ തന്മാത്ര കോശത്തിനകത്ത് കയറുന്നത് കോശത്തിന്റെ പുറം‌പാളിയില്‍ ഒരു കവാടം പോലെ വര്‍ത്തിക്കുന്ന ഗ്ലൂട്ട്-2 (GLUT-2) എന്ന ഗ്ലൂക്കോസ് ചാലകതന്മാത്രയുടെ (ട്രാന്‍സ്പോര്‍ട്ടര്‍) സഹായത്താലാണ്‌. പഞ്ചസാരയിലെ ഗ്ലൂക്കോസിന്റെ അതേ രൂപം ആയതു കൊണ്ട് ഗ്ലൂട്ട്-2 തന്മാത്ര പഞ്ചസാരയാണെന്ന് "തെറ്റിദ്ധരിച്ച്" കോശത്തിനകത്തേയ്ക്ക് കടത്തിവിടുകയാണ്‌ പതിവ് [Lenzen S et al., 1991].
ഗ്ലൂക്കോസിനെ കടത്തിവിടുന്ന മറ്റ് ചാലകതന്മാത്രകളെ അപേക്ഷിച്ച് ഗ്ലൂട്ട്-2-ന് ഗ്ലൂക്കോസിനോടുള്ള "ആകര്‍ഷണം" തന്നെ വളരെ കുറവാണു. എങ്കിലും, അലോക്സാനും ഗ്ലൂക്കോസും ഒരേ സമയം ചെന്ന് ഗ്ലൂട്ട്-2ന്റെ വാതിലില്‍ മുട്ടിയാല്‍ ഗ്ലൂക്കോസ് ആയിരിക്കും അകത്ത് കടക്കുക. ജീവന്‍ നിലനിര്‍ത്താന്‍ മൃഗശരീരത്തില്‍ ഒരു മിനിമം അളവ് ഗ്ലൂക്കോസ് എപ്പോഴുമുണ്ടാകണം; ഈ മിനിമം ഗ്ലൂക്കോസ് തന്നെ അലോക്സാനെ ഗ്ലൂട്ട്-2 തന്മാത്രകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പര്യാപ്തമാണെന്ന് സാരം. അതല്ലെങ്കില്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവിനെ മറികടക്കുന്നത്രയും അലോക്സാന്‍ ചെല്ലണം. അതിനു ചോറും മൈദയുമൊക്കെ കഴിക്കുന്നത് നിര്‍ത്തി പകരം അലോക്സാന്‍ പൊടി തിന്നേണ്ടി വരുമെന്ന് മാത്രം!
മറ്റൊരു സംഗതി, മനുഷ്യന്റെ ഇന്‍സുലിനുല്പാദക കോശങ്ങളില്‍ ഗ്ലൂട്ട്-2 ചാലകതന്മാത്രകള്‍ തീരെക്കുറവാണ്‌ എന്നതാണ്‌. എലികളിലേതിന്റെ നൂറിലൊന്ന് അളവിലെ മനുഷ്യ ബീറ്റ കോശങ്ങളില്‍ ഗ്ലൂട്ട്-2 ചാലക തന്മാത്രകളുള്ളൂ. ഇത് എലികളെ അപേക്ഷിച്ച് മനുഷ്യനിലെ അലോക്സാന്‍ ചാലകത (Alloxan transport) പത്തിലൊന്നായി കുറയ്ക്കുന്നു. [De Vos A et al.,1995].
സാധാരണയായി മനുഷ്യ ആഗ്നേയഗ്രന്ഥിയിലെ ഇന്‍സുലിനുല്പാദക ബീറ്റ കോശങ്ങളില്‍ (beta cells of pancreas) ഗ്ലൂട്ട്-2 ചാലക തന്മാത്രകള്‍ തീരെ കുറഞ്ഞ അളവിലെ കാണുകയുള്ളൂ. അതുകൊണ്ട് അലോക്സാന്‌ മനുഷ്യരുടെ ബീറ്റ കോശത്തില്‍ വിഷീകരണമുണ്ടാക്കാന്‍ (toxicity) മാത്രമുള്ള അളവില്‍ കയറാനാവില്ല. എലികളുടെ ബീറ്റാ കോശങ്ങളില്‍ ഗ്ലൂട്ട്-2 ട്രാന്‍സ്പോര്‍ട്ടര്‍ വളരെയധികം ഉള്ളതുകൊണ്ട് അവയില്‍ അലോക്സാന്റെ എഫക്റ്റ് കൂടുതല്‍ പ്രകടമാകും. മാത്രമല്ല മൃഗപരീക്ഷണശാലകളില്‍ പ്രമേഹത്തെപ്പറ്റി പഠിക്കേണ്ടി വരുമ്പോള്‍, എലികളില്‍ പോലും വളരെ കൂടിയ അളവില്‍ അലോക്സാന്‍ കൊടുത്താണു ഡയബീറ്റിസ് ഉണ്ടാക്കുന്നത് [Szkudelski T et al., 2001 and Elsner M et al.,2002].
അലോക്സാനോട് വളരെസാമ്യമുള്ള സ്ട്രെപ്റ്റസോട്ടോസിന്‍ (Streptozotocin) എന്ന കീമോതെറാപ്പി മരുന്ന് കാന്‍സറിന്റെ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. അലോക്സാന്റെ രാസഗുണങ്ങളില്‍ മിക്കതുമുണ്ടായിട്ടും സ്ട്രെപ്റ്റസോട്ടോസിന്റെ പാര്‍ശ്വഫലമായി "ഇന്‍സുലിന്‍-ആശ്രിത പ്രമേഹം" (ടൈപ്പ് -1 ഡയബീടിസ്) ഉണ്ടാകുന്നില്ല. മാത്രമല്ല ഗ്ലൂട്ട്-2 തന്മാത്രകള്‍ കുറവുള്ള "ഇന്‍സുലിനോമ" എന്ന തരം ക്യാന്‍സറുകള്‍ക്ക് സ്ട്രെപ്റ്റസോട്ടോസിന്‍ ഫലപ്രദമല്ല താനും. കാരണം ഈ സാധനം അകത്തോട്ട് കയറിയാലല്ലേ എന്തെങ്കിലും രാസഫലം കാണിക്കൂ ! [Elsner M et al.,2003 and Lenzen S,2008.]
സമോസ
കൃത്രിമനിറങ്ങളും മിനറല്‍ ഓയിലും
ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളില്‍ പലതും "പെട്രോളിയം ബൈപ്രോഡക്ടു"കളാണെന്നും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുണ്ടാക്കുന്നവയാണെന്നുമാണ് ഈ പ്രചാരണം പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ സാധാരണ ഉപയോഗിക്കുന്ന ടാര്‍ട്രാസീന്‍, സണ്‍സെറ്റ് യെല്ലോ, എറിത്രോസീന്‍ തുടങ്ങിയ കൃത്രിമനിറങ്ങളില്‍ പെട്രോളിയവുമായി എന്തെങ്കിലും ബന്ധമുള്ളത് ‘സണ്‍സെറ്റ് യെല്ലോ’യ്ക്കാണ്. അതാകട്ടെ പെട്രോളിയത്തിന്റെ ഉപോല്പ്പന്നമല്ല, പെട്രോളിയത്തില്‍ നിന്നും ലഭിക്കുന്ന ചില കാര്‍ബണിക സം‌യുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്നതാണ്.
ഈ രാസപദാര്‍ത്ഥങ്ങളില്‍ ചിലതിന് ചിലരില്‍ അലര്‍ജി പോലുള്ള ലക്ഷണങ്ങളുണ്ടാക്കാം എന്ന് നിരീക്ഷണങ്ങളുണ്ടെങ്കിലും അനുവദനീയ അളവുകളില്‍ സണ്‍സെറ്റ് മഞ്ഞ, ടാര്‍ട്രസീന്‍ തുടങ്ങിയവ കാന്‍സറുണ്ടാക്കുമെന്ന വാദങ്ങള്‍ പതിറ്റാണ്ടുകളുടെ ഗവേഷണത്തിനുശേഷവും സ്ഥാപിക്കപ്പെട്ടിട്ടില്ല [EFSA,2009].
കാലാകാലമായി ഇത്തരം കൃത്രിമനിറങ്ങളുടെ അനുവദനീയ അളവുകള്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട് [EFSA,2009]. പഴയ പല ഭക്ഷ്യനിറങ്ങള്‍ക്കും പകരമായി ഇന്ന് ജൈവവര്‍ണകങ്ങള്‍ ലഭ്യമാണ്‌, ഉദാ: സണ്‍സെറ്റ് മഞ്ഞയ്ക്ക് പകരം ക്യാരറ്റിലും മറ്റും കാണുന്ന ബീറ്റാ കരോട്ടിന്‍ ആണ്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
15 മുതല്‍ 40 വരെ കാര്‍ബണുകളുള്ള നീളന്‍ ചങ്ങല പോലുള്ള കാര്‍ബണികസം‌യുക്തങ്ങളാണു മിനെറല്‍ ഓയിലിലുള്ളത്. ശരീരവുമായോ മറ്റു വസ്തുക്കളുമായോ ഇത് രാസപ്രതികരണമുണ്ടാക്കാറില്ല. ഇത് ഉള്ളില്‍ ചെന്നാല്‍ 98%-വും ദഹിക്കാതെ മലത്തിലൂടെ പുറത്തുപോകും. നിശ്ചിത അളവിലധികം ശരീരത്തിലെത്തിയാല്‍ വന്‍‌കുടലില്‍ ഒരു നേര്‍ത്ത പാളിയായി നിന്ന് വെള്ളം ആഗിരണം ചെയ്യുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയും തുടര്‍ന്ന് വയറിളക്കമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വയറിളക്കാനുപയോഗിക്കുന്ന മരുന്നുകളില്‍ മിനറല്‍ ഓയിലുകള്‍ ഉപയോഗിക്കാറുണ്ട്.
ഭക്ഷണവസ്തുക്കള്‍ അരിയാനും കൂട്ടിയിട്ട് ഇളക്കാനും ഉപയോഗിക്കുന്ന പാത്രങ്ങളിലും തടിപ്പലകയിലും നേര്‍ത്ത ഒരു പാടയായി ആഹാരയോഗ്യമായ ഗ്രേഡിലെ മിനറല്‍ ഓയില്‍ പൂശി വയ്ക്കുന്നത് ഈ സാധനങ്ങളിലെ പോടുകളിലും വിണ്ട് കീറിയ വിടവുകളിലും മറ്റും അണുക്കള്‍ പെരുകാതിരിക്കാന്‍ സഹായിക്കും (സാധാരണ സസ്യ-കുരു എണ്ണകളില്‍ ഓക്സീകരണം മൂലം "കാറല്‍" ഉണ്ടാകുമെന്നതിനാലാണു അവ പൊതുവേ ഇതിനുപയോഗിക്കാത്തത്).
സാധാരണ ഭക്ഷ്യഎണ്ണയുടെ അമിതോര്‍ജ്ജം (calorie) ഒഴിവാക്കിക്കൊണ്ട് അവയുടെ "ഒട്ടിപ്പിടിക്കായ്ക" എന്ന ഫലം പ്രയോജനപ്പെടുത്താം എന്നതിനാല്‍ നേര്‍ത്ത അളവില്‍ മിനറല്‍ എണ്ണ സ്പ്രേ ആയി "മെഴുക്കുപുരട്ടല്‍" പ്രക്രിയയില്‍ ഉപയോഗിക്കാറുണ്ട്, വിശേഷിച്ച് ഗ്രില്ലുകളിലും മറ്റും ഭക്ഷണം പൊള്ളിച്ചെടുക്കുമ്പോള്‍. മിഠായി, ചോക്ലേറ്റ് തുടങ്ങിയ വസ്തുക്കള്‍ പൊതിയുമ്പോള്‍ ഒട്ടിപ്പിടിക്കാതിരിക്കാനും മിനറല്‍ എണ്ണ പൂശാറുണ്ട് എന്നതൊഴിച്ചാല്‍, മൈദവിരുദ്ധ നോട്ടീസില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുപോലെ, "ആഹാരം മുക്കിപ്പൊരിക്കാനും വറുക്കാനും" മിനറല്‍ എണ്ണ ഉപയോഗിക്കാറില്ല. അങ്ങനെ ഉപയോഗിച്ചാല്‍ കഴിക്കുന്നവര്‍ക്ക് വയറിളക്കമുണ്ടാകും എന്നതു തന്നെ ഈ ഉപയോഗത്തിനെതിരേ പ്രവര്‍ത്തിക്കുന്നൊരു ഘടകമാണ്‌.
ലോകാരോഗ്യസംഘടനാ-എഫ്‌ഏഓ സം‌യുക്തസമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരപ്പെട്ട എലികളിലെ പഠനങ്ങളില്‍ ലസികാപര്‍‌വങ്ങളിലും (lymph nodes) കരളിലും മറ്റും ചില മിനറല്‍ ഓയിലുകള്‍ കെട്ടിനിന്നാല്‍ വീക്കത്തിനു സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ടെങ്കിലും പരീക്ഷണത്തിനുപയോഗിച്ച എലികളുടെ ജനിതകജാതിയും ലിംഗവുമനുസരിച്ച് ഈ ഇഫക്റ്റിനു വ്യതിയാനം വരാമെന്ന സംശയത്തിനാല്‍ ലോകാരോഗ്യസംഘടനയുടെ സമിതി വിശദമായ കൂടുതല്‍ പഠനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് [FAO/WHO, 2002 and 2010]. ഇതല്ലാതെ മൈദവിരുദ്ധ നോട്ടീസില്‍ തട്ടിമൂളിക്കുമ്പോലെ "കോശവിഭജനപ്രക്രിയയെ ത്വരിതപ്പെടുത്തി കോശവാര്‍ദ്ധക്യത്തിലെത്തിച്ച് ക്യാന്‍സറുണ്ടാക്കാന്‍ " മിനറല്‍ ഓയിലിനു കഴിയും എന്ന് അരനൂറ്റാണ്ടോളമായി നടക്കുന്ന ഗവേഷണങ്ങളിലൊന്നും കണ്ടിട്ടില്ല.
French Bread
പ്രിസര്‍വേറ്റീവുകള്‍
ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനുപയോഗിക്കുന്ന പ്രിസര്‍വേറ്റീവുകളെല്ലാം "ആന്റിബയോട്ടിക്കു"കളാണെന്നും അതുകൊണ്ടുതന്നെ വിഷവസ്തുക്കളാണെന്നുമാണ് ഈ ലഘുലേഖ പ്രചരിപ്പിക്കുന്നത്. സോഡിയം മെറ്റാബൈസള്‍ഫൈറ്റ്, പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റ് (മെറ്റാബൈസള്‍ഫേറ്റ് എന്നാണ് ലഘുലേഖയില്‍, അതു തെറ്റാണ്), ബെന്‍സോയിക് ആസിഡ്, സിട്രിക് ആസിഡ് എന്നീ രാസവസ്തുക്കളെയാണു പേരെടുത്തു പറഞ്ഞിരിക്കുന്നത്. ഇവയടക്കമുള്ള പ്രിസര്‍വേറ്റീവുകളെല്ലാം ആന്റിബയോട്ടിക്കുകളാണെന്നും, അതുകൊണ്ട് ഗര്‍ഭിണികള്‍ പ്രിസര്‍വേറ്റീവ് ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിനു വൈകല്യമുണ്ടാവാമെന്നുമാണ് പ്രചരിപ്പിക്കുന്നത്. ആട് = പട്ടി = പേപ്പട്ടി സിദ്ധാന്തം തന്നെ!
ഈ പേരെടുത്ത് പറഞ്ഞവയടക്കമുള്ള പ്രിസര്‍വേറ്റീവുകള്‍ ആന്റിബയോട്ടിക്കുകളല്ല എന്നതാണു വസ്തുത. പ്രിസര്‍വേറ്റീവുകള്‍ മിക്കതും പൂപ്പലിന്റെയും ബാക്ടീരിയയുടെയും വളര്‍ച്ചയെ തടയുന്നതിനാല്‍ ആന്റിമൈക്രോബിയല്‍ എന്ന വിശേഷണമാണ് അവയ്ക്കു കൂടുതല്‍ ചേരുക. ബാക്ടീരിയ മൂലമുള്ള രോഗാവസ്ഥയെ ചികിത്സിക്കാന്‍ മരുന്നായി നല്‍കുന്ന ആന്റിബയോട്ടിക്കുകളുമായി ഇവയെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നര്‍ത്ഥം. ഇവിടെ പേരെടുത്തു പറഞ്ഞിരിക്കുന്നതില്‍ സിട്രിക് ആസിഡ് നാരങ്ങയിലും ബെന്‍സോയിക് ആസിഡ് ബെറികളിലും പ്രകൃത്യാതന്നെ ധാരാളമായി ഉള്ളതാണ് എന്നുകൂടി ഓര്‍ക്കുക.
മെറ്റാബൈസള്‍ഫൈറ്റുകള്‍ എന്നു വിളിക്കപ്പെടുന്ന അകാര്‍ബണികസം‌യുക്തങ്ങളാകട്ടെ, ചിലരില്‍ അലര്‍ജിയുണ്ടാക്കുമെന്നതൊഴിച്ചാല്‍ മറ്റു പാര്‍ശ്വഫലങ്ങളൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തവയാണ് [HSDB data]. പ്രിസര്‍വേറ്റീവുകള്‍ ഗര്‍ഭസ്ഥശിശുവിനു വൈകല്യമുണ്ടാക്കുമെന്നും, വൃക്കകള്‍ക്ക് ബലക്ഷയം വരുത്തുമെന്നും, കോശവാര്‍ദ്ധക്യം വരുത്തി കാന്‍സറിനു കാരണമാകുമെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയപഠനങ്ങളുടെ പിന്‍‌ബലമില്ല [WHO, 2002].
മാത്രവുമല്ല, ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുന്നത് ശരീരത്തെ ബാധിച്ച രോഗാണുക്കളെ കൊല്ലാനാണു്‌. അത് സാധാരണ ഗ്രാം അളവുകളിലാണ്‌ നല്‍കുന്നത് (ഉദാ: അമോക്സിസില്ലിന്‍ ആന്റിബയോട്ടിക് ശരാശരി പ്രതിദിന ഡോസ് 1.5 - 2 ഗ്രാം ആണ്‌). അതേ സമയം ബെന്‍സോയിക് ആസിഡോ സള്‍‌ഫൈറ്റോ സോര്‍ബേറ്റോ പോലുള്ള സാധാരണ പ്രിസര്‍‌വേറ്റിവുകള്‍ ശരാശരി 7 - 21 മില്ലീഗ്രാം ആണ്‌ ഭക്ഷണത്തിലൂടെ പ്രതിദിനം ഉള്ളില്‍ ചെല്ലാന്‍ സാധ്യതയുള്ളത് [Cressey P, 2009]. "അനുവദനീയമായ അളവ് " (Acceptable Daily Intake, ADI) എന്ന സങ്കല്പം ഉരുത്തിരിച്ചിരിക്കുന്നതുതന്നെ ഇങ്ങനെ ശരീരത്തിനു ഹാനികരമല്ലാത്ത അളവുകളിലേക്ക് രാസവസ്തുക്കളെ പരിമിതപ്പെടുത്തി ഉപയോഗിക്കാനാണ്‌. പലനാടുകളിലും നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ അനുവദനീയ പരിധിയുടെ 0.5 - 40% വരെ മാത്രമേ ഈ പ്രിസര്‍വേറ്റിവുകളുടെ അളവ് പോകുന്നുള്ളൂ എന്നാണ്‌ [Tfouni, 2002; Yoon et al.,2003]. ഇത് ഗര്‍ഭത്തിനു ഹാനികരമാണെന്നോ ഓട്ടിസം പോലുള്ള രോഗമുണ്ടാക്കുമെന്നോ വാദിക്കുന്നതില്‍ സാരമായ വസ്തുതാപ്പിഴവുണ്ടെന്നര്‍ത്ഥം.
Monosodium glutamate
അജിനോമോട്ടോയും മറ്റു രുചിവര്‍ദ്ധകങ്ങളും
അജിനോമോട്ടോ വൃക്കകള്‍ക്ക് തകരാറുണ്ടാക്കുമെന്നും അതിനാല്‍ ചൈനയില്‍ അതു നിരോധിച്ചു എന്നുമാണു ഈ ലഘുലേഖ പറയുന്നത്. അജിനോമോട്ടോ എന്ന ബ്രാന്‍ഡ് നെയ്മില്‍ എത്തുന്ന മോണൊ സോഡിയം ഗ്ലൂട്ടമേയ്റ്റ് എന്ന രുചിവര്‍ദ്ധകവസ്തുവിന് യഥാര്‍ത്ഥത്തില്‍ ഈ പ്രചരിപ്പിക്കപ്പെടുന്ന ഒരു ദൂഷ്യഫലവും ഉള്ളതായി സൂചിപ്പിക്കുന്ന പഠനങ്ങളൊന്നുംതന്നെയില്ല. ഉപ്പ്, പുളിപ്പ്, ചവര്‍പ്പ്, മധുരം എന്നിങ്ങനെയുള്ള നാലു രുചികളെക്കൂടാതെ മാംസാഹാരത്തിന്റെ ചാറ് നമ്മുടെ നാക്കിലുളവാക്കുന്ന "മാംസച്ചുവ" യെന്ന് വിളിക്കാവുന്ന ഒരു അഞ്ചാം രുചിയുണ്ട് -- അതാണ് 'യുമാമി' (umami). ഈ രസമുകുളങ്ങളെയാണ് മോണോ സോഡിയം ഗ്ലൂട്ടമേയ്റ്റ് ഉത്തേജിപ്പിക്കുകയും "പുതിയ രുചി"യായി തോന്നിപ്പിക്കുകയും ചെയ്യുന്നത് [Chaudhari N et al., 2000].
അത് അള്‍സറും ക്യാന്‍സറും മസ്തിഷ്കക്ഷയവും ഉണ്ടാക്കും എന്ന് രണ്ടുമൂന്ന് പതിറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെടുന്നുവെങ്കിലും അജിനോമോട്ടോയ്ക്കു ഈ രോഗങ്ങളുമായി യാതൊരു ബന്ധവും കണ്ടിട്ടില്ല എന്നതാണ് വാസ്തവം [CEC, 1991; AMA, 1992] പാശ്ചാത്യ രാജ്യങ്ങളിലും കെന്റക്കി ഫ്രൈഡ് ചിക്കനിലുമൊക്കെ ഉപയോഗിക്കുന്നതിനും എത്രയോ കാലം മുന്നേ, ചൈനയില്‍ ഇത് ഉപയോഗിച്ചു വരുന്നു. ഇത് പ്രകൃത്യാതന്നെ പാല്‍, മത്സ്യമാംസാദികള്‍, ചില പച്ചക്കറികള്‍ എന്നിങ്ങനെ പലവസ്തുക്കളിലും ഉണ്ടുതാനും [IFT Expert panel, 1987].
അജിനോമോട്ടോയുമായി അല്പമെങ്കിലും ബന്ധമുണ്ട് എന്ന് സംശയിക്കപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ മൈഗ്രേയ്ന്‍ തലവേദന, മനം‌പുരട്ടല്‍, അലര്‍ജി തുടങ്ങിയവയാണ്, ഇതാകട്ടെ അത്യപൂര്‍‌വമായി മാത്രം റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി അവസ്ഥയില്‍ മാത്രം കാണപ്പെടുന്നതുമാണ് [Walker,2000; Beyreuther, 2007].
ഈ ലഘുലേഖയില്‍ പറയുന്നതുപോലെ "കരിമ്പില്‍ നിന്നും ജ്യൂസെടുത്ത് വിറ്റാമിനുകളും മിനറലുകളും കാത്സ്യവും ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചെയ്ത് വെളുപ്പുനിറമാക്കി 23-തരം കെമിക്കലുകളും ചേര്‍ത്ത് സമ്പൂര്‍ണരാസപദാര്‍ത്ഥമാക്കി"യതല്ല പഞ്ചസാര. കരിമ്പിന്റെ 70ശതമാനത്തോളം ജലാംശവും ബാക്കി ഏതാണ്ട് 14 ശതമാനം സൂക്രോസ് അടക്കമുള്ള കാര്‍ബോഹൈഡ്രേറ്റുകളും 14 ശതമാനത്തോളം നാരുകളും ബാക്കി 2 ശതമാനം മറ്റു ധാതുക്കളുമാണ്.
പഞ്ചസാരയുണ്ടാക്കുന്ന പ്രക്രിയയില്‍ പ്രധാനമായും കരിമ്പ് ജ്യൂസെടുത്ത്, അരിച്ച് മാലിന്യങ്ങള്‍ നീക്കി, തിളപ്പിച്ച് ജലാംശം വറ്റിച്ച്, മൊളാസസ് ഒക്കെ അരിച്ചുമാറ്റി പഞ്ചസാരയുടെ ക്രിസ്റ്റലുകളാക്കി മാറ്റുകയാണു ചെയ്യുക. കരിമ്പിലുള്ള അതേ കാര്‍ബോഹൈഡ്രേറ്റുകള്‍ തന്നെയാണു പഞ്ചസാരയിലുമുള്ളത്.
പഞ്ചസാര വിഷമല്ല, മറിച്ച് കഴിക്കുന്ന അളവാണു പലപ്പോഴും പ്രശ്നകാരണമാകുന്നത്. "പഞ്ചസാര കഴിക്കുന്നവരുടെ എല്ലുകളും പല്ലുകളും ഞരമ്പുകളും ക്ഷയിക്കുന്നു" എന്നൊക്കെയുള്ള പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നുമുള്ളതല്ല.
കൃത്രിമമധുരം നല്‍കുന്ന സാക്കറിന്‍ പോലുള്ള രാസവസ്തുക്കളെ ചുറ്റിപ്പറ്റി പരസ്പരവിരുദ്ധമായ ഗവേഷണഫലങ്ങള്‍ വളരെയേറേ നിലവില്‍ ലഭ്യമാണെങ്കിലും അംഗീകരിക്കപ്പെട്ട അളവില്‍ ഇവ ഏതെങ്കിലും രീതിയില്‍ ഹാനികാരകമാണെന്നോ മെറ്റബോളിക് രോഗങ്ങളുമായി ഇവയ്ക്ക് കാര്യകാരണബന്ധമുണ്ടെന്നോ സ്ഥിരീകരിക്കാന്‍ തെളിവുകളില്ല [Brown et al.,2010]. ഇവയൊരിക്കലും ദഹിക്കില്ലെന്നും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുമെന്നുമുള്ള ഭീതി കാലാകാലങ്ങളായി സമൂഹത്തിലുണ്ടെങ്കിലും ശാസ്ത്രീയപഠനങ്ങളൊന്നും ഇത്തരം പ്രചാരണങ്ങളെ ന്യായീകരിക്കുന്നില്ല [ Ahmed,1992; Mann,2000; Butchko,2002; Kroger,2006]. കൃത്രിമമധുരമായി ഉപയോഗിക്കപ്പെടുന്ന അസ്പാര്‍ട്ടെയിം എന്ന വസ്തു എലികളില്‍ ക്യാന്‍സറുണ്ടാക്കി എന്ന് അവകാശപ്പെടുന്ന ഇറ്റലിയില്‍ നിന്നുള്ള 2006ലെ വിവാദ പഠനമാകട്ടെ [Soffritti, 2006] രീതിശാസ്ത്രപരമായ പിഴവുകളുടെയും നിഗമനങ്ങളിലെ പാളിച്ചകളുടെയും പേരില്‍ വിമര്‍ശനവിധേയമാകുകയും തുടര്‍ന്ന് യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പരിശോധനയില്‍ തള്ളിപ്പോവുകയും ചെയ്തു [Abegaz, 2007; Magnuson,2007, 2008].
Puffs
ചുരുക്കം
അസംബന്ധങ്ങളെഴുതി ജനസമൂഹത്തില്‍ ഭീതി പരത്താനാണ് ‘പ്രകൃതിജീവനം’ എന്ന ലേബലിലിറങ്ങുന്ന ഇത്തരം പ്രചാരണങ്ങള്‍ ശ്രമിക്കുന്നത്. മൈദയില്‍ അലോക്സാന്‍ ഉപയോഗിച്ച് ബ്ലീച്ചിംഗ് നടത്തുന്നുണ്ടെന്നും അമേരിക്കന്‍ സര്‍ക്കാര്‍ അതിനനുമതി നല്‍കി ജനാരോഗ്യം നശിപ്പിക്കുകയാണെന്നും 2002 മുതല്‍ക്ക് കറങ്ങുന്ന ഇമെയില്‍ "ഭൂതങ്ങള്‍" ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. അതിന്റെ ഒരു സഹതാപാര്‍ഹമായ മലയാളീകരണമാണ്‌ മേല്പറഞ്ഞ മലപ്പുറം പ്രകൃതിജീവന നോട്ടീസ്.
നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതൊന്നും അനാരോഗ്യത്തിനു കാരണമാകുന്നതായി തെളിവില്ല. കഴിക്കുന്ന അളവും അതിന്റെ കാലറിയും (ഘടകോര്‍ജ്ജം) ആണു പലപ്പോഴും പ്രശ്നകാരണമാകുന്നത്. കറിയുപ്പ് പോലും അമിതമായ അളവില്‍ മാരകപ്രശ്നങ്ങളുണ്ടാക്കാറുണ്ടണ്ടല്ലോ.
കേരളീയന്റെ "മലയാളത്തനിമ"യുള്ളതെന്ന് കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ആഹാരരീതി നോക്കൂ: തവിക്കണക്കിനു ചോറ്, അതിന്റെ കൂടെ പരിപ്പ്, നെയ്യ്, പല പ്രാവശ്യം ചൂടാക്കിയ എണ്ണയില്‍ വറുത്ത പപ്പടം, എണ്ണ ചേര്‍ത്തിളക്കിയ അവിയല്‍, അസിഡിറ്റിയും പുളിച്ചുതികട്ടലും കൂട്ടുന്ന സാമ്പാറും രസവും. പിന്നെ ചിപ്സ്, വറ്റല്‍, ചക്കവരട്ടി, ശര്‍ക്കരയുപ്പേരി, അരിമുറുക്ക്, വാഴയ്ക്കാബജി.... ഒരു കഷണം മാംസം പോലുമില്ലെങ്കിലും ഇതുണ്ടാക്കുന്ന "over nourishment" തന്നെ പോരേ, കൊളസ്‌ട്രോളും പ്രമേഹവുമൊക്കെ വര്‍ധിക്കാന്‍ ?!
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ഭക്ഷണത്തിലെ അന്നജത്തിന്റെ അളവ് പാശ്ചാത്യരുടെയോ ചൈനക്കാരുടെയോ അന്നജാഹാരാത്തിന്റെ ഇരട്ടിയോളം വരുമെന്നത്രെ. മാത്രവുമല്ല ഇങ്ങനെ അന്നജസമൃദ്ധമായ ആഹാരം (പ്രത്യേകിച്ച് ചോറ്) കഴിക്കുന്നവരിലധികവും പഴവര്‍ഗ്ഗങ്ങളോ പച്ചക്കറികളോ പാലുല്പന്നങ്ങളോ വേണ്ടത്ര കഴിക്കുന്നില്ല എന്നും നിരീക്ഷണമുണ്ട് [Mohan et al, 2009].
കടുത്ത ശാരീരികാധ്വാനം ആഹാരസമ്പാദനത്തിനു ആവശ്യമായിരുന്ന പൂര്‍‌വകാലത്തിന്റെ ശേഷിപ്പാകാം വേഗത്തില്‍ ദഹിച്ച് ഊര്‍ജ്ജം നല്‍കുന്ന അന്നജാഹാരത്തോടുള്ള ഈ ആകര്‍ഷണം. മാറിയകാലത്ത് ഈ ഭക്ഷണരീതി മാറ്റേണ്ടത് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. നഗരവല്‍ക്കരണവും സാമ്പത്തികോന്നതിയും ഉണ്ടാകുന്നതിനെത്തുടര്‍ന്ന് വരുന്ന "അതിപോഷണം" (over nourishment) എന്ന അവസ്ഥയെ നേരിടാനും വ്യായാമവും പലഹാരംതീറ്റിയില്‍ നിയന്ത്രണവും ആവശ്യമാണെന്നതിലും സംശയമില്ല.
പക്ഷേ പൊറോട്ട "ദഹിക്കില്ല" എന്നോ ബേക്കറിയാഹാരം "വൃക്കക്ഷയമുണ്ടാക്കും" എന്നോ കള്ളം പറഞ്ഞ് ഭീതിപരത്തുന്നത് പൊതുജന ആഹാരശീലങ്ങളെ പരിഷ്കരിക്കുന്നതിനു തടസ്സം നില്‍ക്കുമെന്നല്ലാതെ ഗുണമൊന്നും ചെയ്യില്ല. ആഹാരം കേടുകൂടാതെ സൂക്ഷിക്കാനും പാചകം എളുപ്പമാക്കാനും സര്‍‌വോപരി മനുഷ്യാധ്വാനം കുറയ്ക്കാനും ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിച്ച പല ടെക്നോളജിയെയും തള്ളിപ്പറയുമ്പോള്‍ ആത്യന്തികമായി ഈ ശാസ്ത്രവിപ്ലവങ്ങളിലൂടെ സാധ്യമായ സാമൂഹ്യ വിപ്ലവങ്ങളെക്കൂടിയാണു തള്ളിപ്പറയുന്നത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. അടുക്കളകളിലേക്ക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വെളിച്ചമെത്തിച്ചതില്‍ ഇവയ്ക്കുള്ള പങ്കും മറക്കാനാവില്ല.

-malayal.am

Monday, May 21, 2012

ആറിലൊന്ന് അര്‍ബുദത്തിനും കാരണം അണുബാധ


ലോകത്തെ അര്‍ബുദ ബാധയില്‍ ആറിലൊന്നും അണുബാധ കാരണമുണ്ടാകുന്നതാണെന്ന് പഠന റിപ്പോര്‍ട്ട്. മരുന്നു കഴിച്ച് മാറ്റാവുന്നതോ മുന്‍കരുതലെടുത്തു തടയാവുന്നതോ ആയ അണുബാധമൂലം പ്രതിവര്‍ഷം ഇരുപതുലക്ഷം പേര്‍ക്കാണ് കാന്‍സറുണ്ടാകുന്നത്. 


പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ ലാന്‍സെറ്റ് ഓങ്കോളജി റിവ്യൂവിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. 184 രാജ്യങ്ങളിലെ 27 ഇനം അര്‍ബുദ രോഗങ്ങള്‍ പഠിച്ചാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ റിപ്പോര്‍ട്ടു തയ്യാറാക്കിയത്.


ഹ്യൂമന്‍ പാപ്പിലോമാ വൈറസ്, ഹെലികോബാക്ടര്‍ പൈലോറി, ഹെപ്പറ്ററ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധകളാണ് കാന്‍സറിനു വഴിയൊരുക്കുന്നത്. ഈ രോഗങ്ങളധികവും കാണുന്നത് വികസ്വര രാജ്യങ്ങളിലാണ്. സ്ത്രീകളില്‍ പ്രധാനമായും ഗര്‍ഭാശയ അര്‍ബുദമാണ് അണുബാധമൂലമണ്ടാകുന്നത്. പുരുഷന്‍മാരില്‍ കരളിനെയും അന്നനാളത്തെയുമാണത് ബാധിക്കുന്നത്.


ഹ്യൂമന്‍ പാപ്പിലോമാ വൈറസാണ് ഗര്‍ഭാശയ അണുബാധയിലൂടെ കാന്‍സറുണ്ടാക്കുന്നത്. ഹെപ്പറ്ററ്റിസ് വൈറസുകള്‍ കരളിനെ ബാധിക്കുന്നു. ഇവ രണ്ടും ചെറുക്കാനുള്ള പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. എച്ച് പൈലോറി വൈറസ് കുടലില്‍ അണുബാധയുണ്ടാക്കുന്നു. ആന്റി ബയോട്ടിക് ഉപയോഗിച്ച് ഇതു ഭേദമാക്കാം.


പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാത്തതും സമയത്ത് മരുന്നു കഴിക്കാത്തതുമാണ് അണുബാധകള്‍ അര്‍ബുദമായി മാറാന്‍ വഴിയൊരുക്കുന്നതെന്ന് പഠന സംഘം അഭിപ്രായപ്പെടുന്നു.

ഏത്തപ്പഴത്തൊലി വിഷാദരോഗത്തെ ചെറുക്കും


ഏത്തപ്പഴത്തിന്റെ തൊലിയില്‍ കാണപ്പെടുന്ന ഒരു ഘടകം വിഷാദരോഗത്തെ ചെറുക്കുന്നതിനൊപ്പം കണ്ണിലെ റെറ്റിനയെയും സംരക്ഷിക്കുമെന്ന് തയ്‌വാനിലെ ഗവേഷകര്‍ പറയുന്നു. മാനസികാവസ്ഥ നിയന്ത്രിക്കാനും മനസ്സിന്റെ സന്തുലനം നിലനിര്‍ത്താനും ഏത്തപ്പഴത്തൊലിയില്‍ ധാരാളമായി കാണപ്പെടുന്ന 'സെറോട്ടോണിന്‍' എന്ന ഘടകത്തിന് കഴിയുമെന്ന് തായ്ചുങ്ങിലെ ചുങ്ഷാന്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്.


വിഷാദരോഗത്തിന് ഒരു കാരണം തലച്ചോറില്‍ സെറോട്ടോണിന്റെ അളവ് കുറയുന്നതാണെന്ന് കരുതപ്പെടുന്നു. കേന്ദ്ര നാഡീവ്യവസ്ഥയെ സ്വാധീനിക്കുന്നതുവഴി ദേഷ്യം, മാനസികാവസ്ഥ, ലൈംഗികത, വിശപ്പ് തുടങ്ങിയവയെ നിയന്ത്രിക്കുന്നതില്‍ സെറോട്ടോണിന് നിര്‍ണായകപങ്കുണ്ട്.


വൈകുന്നേരങ്ങളില്‍ ഏത്തപ്പഴത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഏത്തപ്പഴത്തൊലി ജ്യൂസാക്കി കഴിക്കുന്നതും വിഷാദമകറ്റാന്‍ സഹായകമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പഴത്തൊലിയിലടങ്ങിയിരിക്കുന്ന 'ലൂട്ടെയ്ന്‍' എന്ന നിരോക്‌സീകാരിയാണ് റെറ്റിനയുടെ സംരക്ഷകരാകുന്നത്. റെറ്റിനയില്‍ കോശങ്ങള്‍ ആരോഗ്യത്തോടെ നിലനില്‍ക്കാനും വേഗത്തില്‍ പുനര്‍നിര്‍മിക്കപ്പെടാനും ലൂട്ടെയ്ന്‍ സഹായിക്കുന്നു. ഇലക്കറികളിലും ചിലയിനം പഴങ്ങളിലും 'ലൂട്ടെയ്ന്‍' കാണപ്പെടുന്നു.

ആത്മഹത്യക്കു പിന്നില്‍


ആത്മഹത്യയുടെ കാരണമെന്താണ്? ഒരാളുടെ മനോനില മാത്രമാണോ ആത്മഹത്യയിലേക്ക് നയിക്കുന്നത്? അതോ ശരീരത്തില്‍ നടക്കുന്ന ഏതെങ്കിലും രാസമാറ്റങ്ങളുടെ ഫലമാണോ ആത്മഹത്യ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ഗവേഷണങ്ങള്‍ക്ക് ഫലം കണ്ടു. തലച്ചോറില്‍ ഒരു പ്രത്യേകതരം പ്രോട്ടീന്റെ സാന്നിധ്യം വര്‍ദ്ധിക്കുന്നതാണ് ഒരാളെ കടുത്ത വിഷാദത്തിലേക്കോ ആത്മഹത്യയിലേക്കോ തള്ളിവിടുന്നതെന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.


ലണ്ടനിലെ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയിലെ മൈക്കിള്‍ പൗള്‍ട്ടറും ഒട്ടാവയിലെ കാര്‍ലെട്ടണ്‍ സര്‍വകലാശാലയിലെ ഹൈമി അനിസ്മാനും ചേര്‍ന്നാണ് ആത്മഹത്യയെക്കുറിച്ചുള്ള ഗവേഷണം നടത്തിയത്.


സ്വാഭാവിക മരണമോ ഹൃദയാഘാതം കൊണ്ടുള്ള മരണമോ സംഭവിച്ചവരുടെയും ആത്മഹത്യ ചെയ്തവരുടെയും തലച്ചോറുകള്‍ ആണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ആത്മഹത്യ ചെയ്തവരുടെ തലച്ചോറില്‍ ഒരു പ്രത്യേകതരം പ്രോട്ടീന്റെ സാന്നിധ്യം മറ്റുള്ളവരെ അപേക്ഷിച്ച് പത്തു മടങ്ങ് വരെ അധികമായി കണ്ടു. രാസപരമായി ഡി.എന്‍.എ.യില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ളവയാണ് ഈ പ്രോട്ടീനുകള്‍. എപ്പിജെനോമിക് റെഗുലേഷന്‍ (Epigenomic Regulation)എന്ന് വിളിക്കുന്ന ഈ പ്രക്രിയയിലൂടെ ഡി.എന്‍.എ.യില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഉത്കണ്ഠയും മാനസിക പിരിമുറുക്കവും വര്‍ധിക്കുകയും അങ്ങനെ ആത്മഹത്യയിലേക്കോ കടുത്ത വിഷാദത്തിലേക്കോ വ്യക്തിയെ തള്ളിവിടുകയും ചെയ്യുന്നു.


പുതിയ കണ്ടെത്തല്‍ മാനസികാരേഗ്യ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മനസ്സിനെ ബാധിക്കുന്ന ഒട്ടേറെ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ ഗവേഷണഫലം സഹായകമാവുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ജി.കെ

Sunday, May 20, 2012

പായ്ക്കറ്റ് ജ്യൂസ് ക്യാന്‍സര്‍ സാധ്യത കൂട്ടും


ജ്യൂസുകള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജ്യൂസ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനഫലം. അമേരിക്കന്‍ ഡയെട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ആസ്‌ത്രേലിയയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 2200 പേരുടെ അഭിപ്രായ സര്‍വെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനറിപ്പോര്‍ട്ട്. ഇവരില്‍ ഫലങ്ങള്‍ അതേപടി കഴിയ്ക്കുന്നവരേക്കാള്‍ 10 ശതമാനം കൂടുതല്‍ ക്യാന്‍സര്‍ സാധ്യത ജ്യൂസായി കുടിക്കുന്നതവരിലാണെന്ന് തെളിഞ്ഞു. ദിവസവും മൂന്നു ഗ്ലാസ് വീതം ജ്യൂസ് കുടിയ്ക്കുന്നവരില്‍ റെക്ടല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

പായ്ക്കറ്റുകളിലെ ജ്യൂസുകളാണ് പ്രധാനമായും ഈ പ്രശ്‌നമുണ്ടാക്കുന്നത്. ഇവയിലെ പഞ്ചസാര തന്നെയാണ് ഇവിടെ വില്ലനാകുന്നത്. മാത്രമല്ലാ, പായ്ക്കറ്റിലാക്കുമ്പോള്‍ മിക്കവാറും ജ്യൂസുകളുടെ ഗുണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഫലവര്‍ഗങ്ങളിലെ ഫൈബര്‍, വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ജ്യൂസാക്കുമ്പോള്‍ ഇത്തരം ഗുണങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

ഫലവര്‍ഗങ്ങള്‍ അതേ രീതിയില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നും പഠനം വെളിപ്പെടുത്തുന്നു.

ബ്രൗസിങ്‌ തലച്ചോറിനെ ഉത്തേജിപ്പിക്കും


സദാനേരവും ഇന്റര്‍നെറ്റില്‍ ബ്രൗസ്‌ ചെയ്യുന്നത്‌ ദോഷമാണെന്നും അതൊരുതരം അടിമത്തമായി മാറുകയും തലച്ചോറിന്‌ ദോഷം വരുത്തുകയും ചെയ്യുമെന്നുമൊക്കെയാണ്‌ പറയാറുള്ളത്‌.

പുകവലിയും മദ്യപാനവും മാറ്റുന്നതിനെന്നപോലെ വിദേശരാജ്യങ്ങളില്‍ പലേടത്തും നെറ്റ്‌ അഡിക്ഷന്‍ മാറ്റാനായി കൗണ്‍സിലിങും മറ്റു പരിപാടികളും നടത്താറുണ്ട്‌. എന്നാല്‍ ഈ ബ്രൗസിങ്‌ സ്വഭാവത്തിന്‌ ചില നേട്ടങ്ങളുമുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌.

നിരന്തരമായി ബ്രൗസ്‌ ചെയ്യുന്നവര്‍ക്ക്‌ ഡിമെന്‍ഷ്യ അഥവാ ബുദ്ധിവിനാശം ഉണ്ടാകില്ലെന്നാണ്‌ പുതിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്‌. ലണ്ടനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ്‌ ഇക്കാര്യത്തില്‍ പഠനം നടത്തിയത്‌.

വായനയേക്കാള്‍ ഇന്റര്‍നെറ്റിന്‌ മനസിനെ ഉത്തേജിപ്പിക്കാനും അതിന്റെ പ്രതിഫലനം കൂടുതല്‍ സമയം നിലനിര്‍ത്താനും കഴിയുമെന്നാണ്‌ കണ്ടെത്തല്‍. പ്രായമായവരില്‍ കുറഞ്ഞ സമയം ഇന്‍ര്‍നെറ്റ്‌ ഉപയോഗിച്ചാല്‍ പോലും അതിന്റെ പ്രതിഫലനം തലച്ചോറില്‍ ഉണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ വലിയ തോതില്‍ നാഡികളുടെ ഉത്തേജനം നടക്കുന്നുണ്ട്‌. വായിക്കുന്നതിനേക്കാള്‍ മടങ്ങുകള്‍ കൂടുതലാണിത്‌- ഗവേഷണസംഘത്തിന്റെ തലവന്‍ പ്രൊഫസര്‍ ഗാരി സ്‌മാള്‍ പറഞ്ഞു.

55 മുതല്‍ 75വയസ്സുവരെ പ്രായമുള്ളവരെയാണ്‌ ഇന്റര്‍നെറ്റ്‌ ഉപോയഗിക്കാന്‍ നല്‍കി പഠനവിധേയരാക്കിയത്‌. നെറ്റ്‌ ഉപയോഗം ഇവരുടെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയെന്നാണ്‌ സംഘം പറയുന്നത്‌.

ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചപ്പോള്‍ ഇവരില്‍ ഓര്‍മ്മശക്തി വര്‍ധിച്ചതായും തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായതായും കണ്ടെത്തിയത്രേ.

കാന്‍സര്‍ ചെറുക്കാന്‍ മാന്പഴം,കാപ്പി,മഞ്ഞൾ, ഓട്ടം


പഴവര്‍ഗ്ഗങ്ങളെല്ലാം ആരോഗ്യം പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ പല പഴവര്‍ഗ്ഗങ്ങള്‍ക്കും പലരോഗങ്ങളെയും ചെറുക്കാനുള്ള കഴിവുമുണ്ട്.

രോഗങ്ങളില്‍ നമ്മളേറെ ഭയപ്പെടുന്ന ഒന്നാണ് കാന്‍സര്‍. കാന്‍സര്‍ തടയാനുള്ള കഴിവ് ഏതെങ്കിലും ഒരു പഴവര്‍ഗത്തിനുണ്ടെന്ന് കേട്ടാല്‍ അത് സംഘടിപ്പിച്ച് കഴിയ്ക്കാന്‍ ശ്രമിക്കാത്തവര്‍ കുറവാണ്.

ഇപ്പോഴിതാ നമ്മുടെ ഇഷ്ട ഫലമായ മാന്പഴത്തിന് അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

സ്തനാര്‍ബുദവും വന്‍‌കുടലിനുണ്ടാകുന്ന രോഗങ്ങളും ചെറുക്കാന്‍ മാങ്ങ ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

മാങ്ങയുടെ കാമ്പിലടങ്ങിയ പോളിഫെനോള്‍ ആണ് അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിന് പുറമേ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ലുപിയോള്‍ പരിഹാരമുണ്ടാക്കുമെന്നാണ് ഗവേഷകരും ഡോക്ടര്‍മാരും പറയുന്നത്.

മാങ്ങ മികച്ച ഒരു പഴമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും ലഭ്യമാവുന്ന ഒന്നുകൂടിയാണിത്. എന്നാല്‍ മാങ്ങയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതലായി ആര്‍ക്കും അറിവില്ലെന്നതാണ് സത്യം.

ഏറെക്കാലമായി കാന്‍സര്‍ കോശങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ സൂസന്‍ ടാല്‍ക്കോട്ടാണ് മാങ്ങയുടെ ഈ ഔഷധഗുണത്തെക്കുറിച്ച് പറയുന്നത്.

മികച്ച ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആളുകളും ആന്‍റി ഓക്സിഡന്‍റായ ഭക്ഷണത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. മാങ്ങ പോലുള്ള പഴങ്ങള്‍ക്ക് പലരും സ്ഥാനം നല്‍കുന്നില്ല.

ആന്‍റി ഓക്സിഡന്‍റിന്‍റെ കാര്യത്തില്‍ ബ്ലൂബെറി, അക്കായ്, മാതളം തുടങ്ങിയവയേ അപേക്ഷിച്ച് മാങ്ങ എത്രയോ മികച്ചതാണ്. യഥാര്‍ത്ഥത്തില്‍ മാങ്ങയിലെ ആന്റ് ഓക്സിഡന്‍റ് ശേഖരത്തെക്കുറിച്ച് ആരും ഓര്‍ക്കുന്നതേയില്ല- അവര്‍ പറയുന്നു.

ആന്റി ഓക്സൈഡിന്റെ കാര്യത്തില്‍ വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് മികച്ച പഴമാണ് മാങ്ങയെന്നും സൂസന്ന പറഞ്ഞു.

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ മാങ്ങയ്ക്ക് കഴിയുമെന്ന് ടെക്സാസ് അഗ്രിലൈഫ് റിസര്‍ച്ച് കേന്ദ്രത്തിലെ ഭക്ഷ്യ ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്നൌ ഐ ടി ആര്‍ സിയിലെ ഗവേഷകര്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിരുന്നു.

അര്‍ബുദം ബാധിച്ച എലികളില്‍ മാങ്ങ പരീക്ഷിച്ചപ്പോള്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്‌. മാങ്ങ നല്‍കിയപ്പോള്‍ എലികളിലെ കാന്‍സര്‍ കോശങ്ങള്‍ക്കു ഗണ്യമായ കുറവുവാണ് അന്നുണ്ടായത്.


കാപ്പിയില്‍ സുലഭമായി അടങ്ങിയിട്ടുളള കഫീന്‍ എന്ന്‌ പദാര്‍ത്ഥവും ഓട്ടവും തമ്മിലെന്താണ്‌ ബന്ധം? രണ്ടും കൂടി ഒത്താല്‍ ചര്‍മ്മാഅര്‍ബുദം അടുക്കില്ലെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

പുതിയ പಠനപ്രകാരം കാപ്പി കഴിക്കുകയും ഒപ്പം ഒരു മൈല്‍ എങ്കിലും ദിവസവും ഓടുകയും ചെയ്യതാല്‍ ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദത്തെ അകറ്റി നിര്‍ത്താമെന്നാണ്‌ ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

ദിവസവും രാവിലെ ഒരു കപ്പ്‌ കാപ്പിയും മൊത്തികുടിച്ച്‌ ജോഗിങ്ങിനിറങ്ങിയാല്‍ ചര്‍മ്മത്തെ അള്‍ട്രാവയ്‌ലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ രക്ഷിക്കാമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.

കാപ്പി കുടിയ്ക്കുകയും വേണ്ടത്ര സമയം ഓടുകയും ചെയ്യുന്പോള്‍ ഉണ്ടാകുന്ന പ്രത്യേക പ്രവര്‍ത്തനം വഴി ശരീരം അള്‍ട്രാ വയലറ്റ് കിരണങ്ങളേറ്റ് കാന്‍സര്‍ ബാധയുണ്ടാകാന്‍ സാധ്യതയുള്ള ചര്‍മ്മ കോശങ്ങളെ നശിപ്പുച്ചുകളയുകയാണ് ചെയ്യുന്നത്.

റട്ട്‌ഗര്‍സ്‌ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പಠനത്തെ തുടര്‍ന്നാണ്‌ ഇത്തരമൊരു നിഗമനത്തിലെത്തിയത്‌.

കാലങ്ങളായി നമ്മുടെ ഗൃഹവൈദ്യത്തില്‍ അഗ്രഗണ്യസ്ഥാനത്തിരിക്കുന്ന മഞ്ഞളിന്‌ കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന്‌ പഠനം. 

മഞ്ഞളിലെ ഒരു രാസവസ്‌തുവിന്‌ അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ കഴിവുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ ജേര്‍ണല്‍ ഓഫ്‌ കാന്‍സറിലാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. 

പണ്ടുകാലം മുതല്‍തന്നെ മുറിവുണക്കാന്‍ നമ്മള്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്‌. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന രാസവസ്‌തുവാണ്‌ മുറിവുണക്കാന്‍ സഹായിക്കുന്നത്‌. ഇതേ വസ്‌തുതന്നെയാണ്‌ ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്‌ക്കും ഫലപ്രദമാണെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. 

സന്ധിവാതം, ബുദ്ധിക്ഷയം(ഡിമെന്‍ഷ്യ) എന്നിവയെ ചെറുക്കാനും മഞ്ഞളിന്‌ കഴിവുണ്ടെന്ന്‌ നേരത്തേ തെളിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതിനിടെയാണ്‌ കാന്‍സറിനെതിരെ മഞ്ഞള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. 

അയല്‍ലന്റിലെ കോര്‍ക്ക്‌ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിലെ ഗവേഷകരാണ്‌ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കന്നത്‌. അര്‍ബുദകോശങ്ങളില്‍ മഞ്ഞള്‍ ഉപയോഗിച്ച്‌ നടത്തിയ പരീക്ഷണങ്ങളല്‍ മഞ്ഞളിലെ രാസവസ്‌തു അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്നനാളത്തിലുണ്ടാകുന്ന കാന്‍സറിന്റെ കോശങ്ങളിലാണ്‌ പഠനം നടത്തിയത്‌. 24 മണക്കൂറിനുള്ളില്‍ത്തന്നെ അര്‍ബുദകോശങ്ങളെ നശിപ്പിച്ചുതുടങ്ങാന്‍ കുര്‍കുമിന്‌ കഴിവുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കോശങ്ങള്‍ക്ക്‌ മരിക്കാനുള്ള സിഗ്നല്‍ നല്‍കുകയാണത്രേ കുര്‍കുമിന്‍ ചെയ്യുന്നത്‌. ഇതോടെ കോശങ്ങളുടെ നാശം ആരംഭിക്കുന്നു.

സിഗരറ്റ് വെജ്ജല്ല; നോണ്‍വെജ്ജുതന്നെ


ഞാനൊരു വെജിറ്റേറിയന്‍ ആണെന്ന് നെഞ്ചുവിരിച്ച് ഗമയില്‍ പറയുന്നവരെ കണ്ടിട്ടില്ലേ. മാംസാഹാരികളെ കളിയാക്കാനും ഇക്കൂട്ടരില്‍ ചിലര്‍ മടിക്കാറില്ല. എന്നാല്‍ പലപ്പോഴും കൈവിരലുകള്‍ക്കിടയില്‍ എരിയുന്നൊരു സിഗരറ്റ് ഇവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകും.

സസ്യഭക്ഷണത്തിന്റെ മേന്മ പറയുകയും തങ്ങള്‍ സസ്യഭുക്കാണെന്ന് അഹങ്കാരത്തോടെ പറയുകയും ചെയ്യന്നവരെ കാണുമ്പോള്‍ നോക്കുക കയ്യില്‍ സിഗരറ്റുണ്ടോയെന്ന് ഉണ്ടെങ്കില്‍ ഉറപ്പിക്കാം ആളൊരു ശുദ്ധ വെജിറ്റേറിയന്‍ അല്ലെന്ന്.

കാര്യമെന്തെന്നല്ലേ അയാള്‍ വലിച്ചുതള്ളുന്ന സിഗരറ്റിന്റെ നിര്‍മ്മാണത്തിന് പന്നിയുടെ രക്തം ഉപയോഗിക്കുന്നുണ്ട്. സിഗരറ്റിന്റെ അടിയിലുള്ള ഫില്‍റ്റര്‍ ഉപയോഗിക്കാന്‍ വേണ്ടിയാണത്രേ പന്നിരക്തം ഉപയോഗിക്കുന്നത്.

ആസ്‌ത്രേലിയയിലെ സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് ഹെല്‍ത്ത് വിഭാഗം പ്രൊഫസറായ സിമോണ്‍ ചമ്പാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമബാദില്‍ നടന്ന സയന്‍സ് കോണ്‍ഫറന്‍സിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പന്നിരക്തത്തിലെ ഹീമോഗ്ലോബിനാണ് ഫില്‍റ്ററിന്റെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഫില്‍റ്ററിലൂടെ കടന്നുപോകുന്ന പുകയിലെ വിഷവസ്തുക്കളെ പന്നിരക്തത്തിലെ ഹീമോഗ്ലോബിന്‍ തടയുമെത്രെ.

മിക്ക രാജ്യങ്ങളിലും സിഗരറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് പാക്കറ്റില്‍ തന്നെ നല്‍കുമെങ്കിലും പന്നിരക്തത്തിലെ ഹീമോഗ്ലോബിന്‍ പോലുള്ള ചില രഹസ്യങ്ങള്‍ മറച്ചുവയ്ക്കുകയാണ് പതിവ്.

സിഗരറ്റ് നിര്‍മാണവസ്തുക്കള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ ഉത്പാദകര്‍ തയാറാകണമെന്നാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സിമോണ്‍ ചാപ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിഗരറ്റ് ഫില്‍റ്റര്‍ നിര്‍മാണത്തില്‍ പന്നിരക്തം ഉപയോഗപ്പെടുത്തുന്നതിന്റെ തന്റെ പക്കല്‍ തെളിവുണ്ടെന്നും സിമോണ്‍ ചാപ്മാന്‍ പറഞ്ഞു.

മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനില്‍ വച്ച് സിമോണ്‍ ചാപ്മാന്‍ നടത്തിയ വെളിപ്പെടുത്തല്‍ അതീവ ഗൌരവത്തോടെയാണ് സിഗരറ്റ് നിര്‍മാതാക്കള്‍ കാണുന്നത്. കാരണം പുകവലിയില്‍ മതപരമായ വ്യത്യാസങ്ങളൊന്നും കാര്യമായിട്ടില്ല. മിക്കവാറും എല്ലാ മതക്കാരും വലിയ്ക്കുന്നുണ്ട്.

എന്നാല്‍ പന്നിരക്തമുണ്ടെന്ന വാര്‍ത്ത മുംസ്ലീംങ്ങളെ ഇതില്‍ നിന്നും അകറ്റും, കാരണം മതപരമായി പന്നി അവര്‍ക്ക് നിരോധിക്കപ്പെട്ടിരിക്കുന്ന ജിവിയാണ്.

വെജിറ്റേറിയന്‍ ഭക്ഷണ രീതി പിന്തുടരുന്നവര്‍ക്കിടയിലും പന്നിമാംസം നിഷിദ്ധമാണെന്ന് കരുതുന്ന മുസ്ലീം ജീത മതവിഭാഗങ്ങള്‍ക്കിടയിലും സിമോണ്‍ ചാപ്മാനിന്റെ വെളിപ്പെടുത്തല്‍ വന്‍ സ്വാധീനം ഉണ്ടാക്കുമെന്ന് ആരോഗ്യ നിരീക്ഷകര്‍ കരുതുന്നു. സിഗരറ്റിന്റെ വില്‍പനയില്‍ കുത്തനെ ഇടിവ് വരുത്താന്‍ പ്രാപ്തമാണ് ഈ പുതിയ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്

പുരുഷന്മാരില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നു


സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും സ്തനാര്‍ബുദമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ സ്തനാര്‍ബുദം ബാധിക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി വിദഗ്ധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തെ മൊത്തം സ്തനാര്‍ബുദ രോഗികളില്‍ പുരുഷന്മാര്‍ രണ്ടു ശതമാനത്തിലേറെയാണ്. ജീവിതശൈലിയിലുള്ള വ്യതിയാനമാണ് ഇതിനു പ്രധാന കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ജനിതക തകരാറും പുരുഷനിലുള്ള എക്‌സ് സെക്‌സ് ക്രോമസോമിന്റെ വര്‍ധനയും പുരുഷ സ്തനാര്‍ബുദത്തിന് ഇടയാക്കുമത്രേ. ലോകത്താകമാനമുള്ള അര്‍ബുദ രോഗങ്ങളില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്.

ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ 95% പുരുഷന്മാരിലും രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എന്നാല്‍, പുരുഷ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വളരെക്കുറച്ച് മാത്രമാണ് നടക്കുന്നത്.

അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകളിലേയ്ക്ക് ഇതിന്റെ വിവരങ്ങള്‍ എത്തുന്നില്ല അതുമൂലം തുടക്കത്തില്‍ത്തന്നെ ഇതു കണ്ടെത്താന്‍ ആളുകള്‍ക്ക് കഴിയുന്നുമില്ല. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളും അതിനുള്ള ചികിത്സാരീതിയും ഒരേ തരത്തിലാണ്. എന്നാല്‍ ഇരുകൂട്ടരിലും ഇതിന് കാരണമാകുന്ന ജീനുകള്‍ വ്യത്യസ്തമാണ്.