Sunday, May 20, 2012

പുരുഷന്മാരില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നു


സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും സ്തനാര്‍ബുദമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ സ്തനാര്‍ബുദം ബാധിക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി വിദഗ്ധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തെ മൊത്തം സ്തനാര്‍ബുദ രോഗികളില്‍ പുരുഷന്മാര്‍ രണ്ടു ശതമാനത്തിലേറെയാണ്. ജീവിതശൈലിയിലുള്ള വ്യതിയാനമാണ് ഇതിനു പ്രധാന കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ജനിതക തകരാറും പുരുഷനിലുള്ള എക്‌സ് സെക്‌സ് ക്രോമസോമിന്റെ വര്‍ധനയും പുരുഷ സ്തനാര്‍ബുദത്തിന് ഇടയാക്കുമത്രേ. ലോകത്താകമാനമുള്ള അര്‍ബുദ രോഗങ്ങളില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്.

ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ 95% പുരുഷന്മാരിലും രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എന്നാല്‍, പുരുഷ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വളരെക്കുറച്ച് മാത്രമാണ് നടക്കുന്നത്.

അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകളിലേയ്ക്ക് ഇതിന്റെ വിവരങ്ങള്‍ എത്തുന്നില്ല അതുമൂലം തുടക്കത്തില്‍ത്തന്നെ ഇതു കണ്ടെത്താന്‍ ആളുകള്‍ക്ക് കഴിയുന്നുമില്ല. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളും അതിനുള്ള ചികിത്സാരീതിയും ഒരേ തരത്തിലാണ്. എന്നാല്‍ ഇരുകൂട്ടരിലും ഇതിന് കാരണമാകുന്ന ജീനുകള്‍ വ്യത്യസ്തമാണ്.

No comments:

Post a Comment