Monday, May 21, 2012

ആറിലൊന്ന് അര്‍ബുദത്തിനും കാരണം അണുബാധ


ലോകത്തെ അര്‍ബുദ ബാധയില്‍ ആറിലൊന്നും അണുബാധ കാരണമുണ്ടാകുന്നതാണെന്ന് പഠന റിപ്പോര്‍ട്ട്. മരുന്നു കഴിച്ച് മാറ്റാവുന്നതോ മുന്‍കരുതലെടുത്തു തടയാവുന്നതോ ആയ അണുബാധമൂലം പ്രതിവര്‍ഷം ഇരുപതുലക്ഷം പേര്‍ക്കാണ് കാന്‍സറുണ്ടാകുന്നത്. 


പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ ലാന്‍സെറ്റ് ഓങ്കോളജി റിവ്യൂവിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. 184 രാജ്യങ്ങളിലെ 27 ഇനം അര്‍ബുദ രോഗങ്ങള്‍ പഠിച്ചാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ റിപ്പോര്‍ട്ടു തയ്യാറാക്കിയത്.


ഹ്യൂമന്‍ പാപ്പിലോമാ വൈറസ്, ഹെലികോബാക്ടര്‍ പൈലോറി, ഹെപ്പറ്ററ്റിസ് ബി, സി വൈറസുകള്‍ മൂലമുള്ള അണുബാധകളാണ് കാന്‍സറിനു വഴിയൊരുക്കുന്നത്. ഈ രോഗങ്ങളധികവും കാണുന്നത് വികസ്വര രാജ്യങ്ങളിലാണ്. സ്ത്രീകളില്‍ പ്രധാനമായും ഗര്‍ഭാശയ അര്‍ബുദമാണ് അണുബാധമൂലമണ്ടാകുന്നത്. പുരുഷന്‍മാരില്‍ കരളിനെയും അന്നനാളത്തെയുമാണത് ബാധിക്കുന്നത്.


ഹ്യൂമന്‍ പാപ്പിലോമാ വൈറസാണ് ഗര്‍ഭാശയ അണുബാധയിലൂടെ കാന്‍സറുണ്ടാക്കുന്നത്. ഹെപ്പറ്ററ്റിസ് വൈറസുകള്‍ കരളിനെ ബാധിക്കുന്നു. ഇവ രണ്ടും ചെറുക്കാനുള്ള പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. എച്ച് പൈലോറി വൈറസ് കുടലില്‍ അണുബാധയുണ്ടാക്കുന്നു. ആന്റി ബയോട്ടിക് ഉപയോഗിച്ച് ഇതു ഭേദമാക്കാം.


പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാത്തതും സമയത്ത് മരുന്നു കഴിക്കാത്തതുമാണ് അണുബാധകള്‍ അര്‍ബുദമായി മാറാന്‍ വഴിയൊരുക്കുന്നതെന്ന് പഠന സംഘം അഭിപ്രായപ്പെടുന്നു.

No comments:

Post a Comment