Sunday, April 22, 2012

ടെന്‍ഷനോ? ചെവിയില്‍ പിടിച്ചോളൂ...


അരിശം അടക്കാന്‍ കഴിയുന്നില്ലേ? ടെന്‍ഷന്‍ മാറുന്നില്ല? വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി. ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ആ മൃദുലഭാഗത്ത് തള്ളവിരലും ചൂണ്ടുവിലരും കൊണ്ട് ചെറുതായമര്‍ത്തി പതിയെ താഴേക്കു വലിക്കുക. ഇതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വേണമെങ്കില്‍ കണ്ണുകളും അടയ്ക്കാം. മനസ്സിലെ അലകള്‍ പതുക്കെ അടങ്ങും. അലയില്ലാത്ത കടല്‍ ശാന്തമാണ്. അതുപോലെ ചിന്തകളുടെ ശക്തികുറഞ്ഞ മനസ്സും ശാന്തമാകും. മനസ്സിന്റെ ക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ ചെവിയുടെ കീഴ്ഭാഗത്ത് നല്‍കുന്ന മൃദുവായ സമ്മര്‍ദ്ദങ്ങള്‍ക്ക് കഴിയുമെന്ന് നമ്മുടെ പൂര്‍വ്വികര്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. ഏത്തമിടല്‍ തുടങ്ങി കര്‍ണ്ണാഭരണം ധരിക്കുന്നതു വരെ ഇതിന് ഉദാഹരണമത്രെ. നീണ്ട ചെവികളുള്ളവര്‍ പൊതുവെ ക്ഷമാശീലരായിരിക്കും. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ ഭാരമുള്ള ആഭരണങ്ങള്‍ അണിഞ്ഞ് ചെവിയെ താഴേക്കു നീട്ടാറുണ്ടായിരുന്നു. സ്ത്രീകളുടെ ക്ഷമാശീലത്തിന് ഒരു പരിധിവരെ താങ്ങായി നിന്നത് ഈ കര്‍ണ്ണാഭരണ ധാരണമായിരിക്കാം! ക്ഷമയുടെ അവസാനവാക്കായിരുന്ന ശ്രീബുദ്ധന്റെ ചെവികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? തോളറ്റം വരെ നീണ്ടുകിടക്കുന്ന ചെവി. ഗാന്ധിജിയുടെ ചെവിയും നീളം കൂടിയതായിരുന്നു. ഇവരെല്ലാം പ്രശസ്തര്‍! ഇനി നമ്മുടെ ചുറ്റുവട്ടത്തും ഒന്നു ശ്രദ്ധിച്ചാല്‍ മതി. ചെറിയ ശ്രീബുദ്ധന്മാരെയും ഗാന്ധിജിമാരെയും കാണാന്‍ കഴിയും. ടെന്‍ഷനില്ലാതെ, അരിശം നിയന്ത്രിച്ച് ജീവിച്ചുപോകുന്നവര്‍. കൂടുതല്‍ ടെന്‍ഷനിലിരിക്കുന്ന ഒരാളിനോട് തമാശ പറഞ്ഞാല്‍ അയാള്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. ഒരാള്‍ക്ക് ക്ഷമിക്കാന്‍ പറ്റണമെങ്കില്‍ മാനസിക പിരിമുറുക്കം പാടില്ല. ശ്രീബുദ്ധന് ടെന്‍ഷനില്ലായിരുന്നു എന്നു സാരം. പഴയകാലത്ത് ജാതിമതവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളും കാത് തോള് വരെ നീട്ടാന്‍ ശ്രമിച്ചിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ തോടയും കടുക്കനും ധരിക്കുമായിരുന്നു. ക്ലേശകരമായ സാഹചര്യത്തിലും അന്നത്തെ സ്ത്രീകള്‍ സന്തോഷത്തോടെ ജീവിച്ചിരുന്നു. സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതുകൊണ്ടാണിത്. ക്ഷേത്രനടയില്‍ ഏത്തമിടുന്നത് കണ്ടിട്ടില്ലേ. രണ്ടു കൈകളും പിണച്ചുവച്ച് ചെവിയുടെ താഴെ പിടിച്ച് താഴോട്ട് വലിച്ച് കൈമുട്ടുകള്‍ രണ്ടും നിലത്തുമുട്ടിച്ച് തിരിച്ചെഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിലെ ഞരമ്പുകളെല്ലാം ഒരുമിച്ച് ഉത്തേജിക്കപ്പെടുന്നു. ഇതിന്റെ സാംഗത്യം മനസ്സിലാക്കാതെ വെറുതെ ചെവിയുടെ മുകളില്‍ കൈവച്ച് 'ഇങ്ങോട്ടു വാ, ഇങ്ങോട്ടു വാ' എന്നുള്ള രീതിയില്‍ നമസ്‌കാരം ചെയ്യുന്നവര്‍ ആചാര്യമര്യാദകളുടെ അന്തസ്സത്ത അറിയാത്തവരാണ്. ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് നിങ്ങളും ടെന്‍ഷന്‍ വരുമ്പോള്‍ ചെവിയില്‍ പിടിച്ചോളൂ. അന്യന്റെ ചെവിയിലല്ല, സ്വന്തം ചെവിയില്‍!..

No comments:

Post a Comment