Wednesday, April 25, 2012

വൃക്കയിലെ കല്ല്‌

വീടിന്റെ ഉമ്മറത്ത് വെച്ചാണ് ചന്ദ്രനെ കണ്ടത്. കസേരയില്‍ കൂനിക്കൂടി ഇരിക്കുകയായിരുന്നു ചന്ദ്രന്‍. കണ്ടാല്‍ 45 വയസ്സ് തോന്നും. വാടിയ മുഖം. ചുറ്റിലുമുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്തോ ആലോചിച്ച് ഇരിക്കുകയാണ്. കൈയിലൊരു പ്ലാസ്റ്റിക്ക് കവറുണ്ട്. അതില്‍ മുറുകെ പിടിച്ചിരിക്കുന്നു. അതില്‍ നിറയെ ചികിത്സാ രേഖകളാണ്.

പരിശോധനാമുറിയില്‍ വെച്ച് ചന്ദ്രന്‍ രോഗവിവരങ്ങള്‍ പറഞ്ഞു. വടകരയിലാണ് വീട്. ടൗണില്‍നിന്ന് കുറച്ച് ഉള്ളില്‍ പോകണം. നാടന്‍ പണിയാണ് ചന്ദ്രന്. ഇയാളുടെ രോഗത്തിന് കുറച്ചു വര്‍ഷത്തെ പഴക്കമുണ്ട്.

പുറത്ത് താഴെ ഭാഗത്ത് ഇടയ്ക്ക് വേദന വരുമായിരുന്നു. അന്നത് കാര്യമാക്കിയില്ല. ശ്രദ്ധിച്ചില്ല. ദേഹമനങ്ങി പണിയെടുക്കുന്നത് കൊണ്ടായിരിക്കുമെന്ന് വിചാരിച്ചു. ഒരു ദിവസം മൂത്രക്കടച്ചില്‍ വന്നു. നല്ല വേദനയായിരുന്നു. പുകച്ചിലും, മൂത്ര തടസ്സവുമുണ്ടായി. അപ്പോള്‍ ഡോക്ടറെ കാണിച്ചു. കുറച്ചു മരുന്നുകള്‍ തന്നു. മൂത്രത്തില്‍ അണുബാധ ആയിരിക്കുമെന്നാണ് പറഞ്ഞത്. മരുന്നു കഴിച്ചപ്പോള്‍ സുഖമായി. കുറച്ചു നാളുകള്‍ക്ക് ശേഷം അസുഖം വീണ്ടും വന്നു. വീണ്ടും പഴയപടി ചികിത്സ. വിശദ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷെ മരുന്ന് കഴിച്ചതല്ലാതെ പരിശോധനയ്ക്ക് പോയില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതി. കുറച്ചു കാലത്തിന് ശേഷം രോഗം ആവര്‍ത്തിച്ചപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സറേ എടുത്തു. മൂത്രപരിശോധന നടത്തി.

ചെറിയൊരു പ്രശ്‌നമുണ്ട്. ഓപ്പറേഷന്‍ വേണ്ടിവരുമെന്ന് പറഞ്ഞു. ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു. വീട്ടുകാരും കൂട്ടുകാരും കാര്യം അറിഞ്ഞു. ഓപ്പറേഷന്‍ ഇല്ലാതെ രോഗം മാറ്റാനുള്ള വഴികള്‍ തേടി. അങ്ങനെ ആയുര്‍വേദ ചികിത്സ ചെയ്തു. ചില പച്ചമരുന്നുകളും പരീക്ഷിച്ചു.

കുറേക്കാലം കഴിഞ്ഞപ്പോള്‍ പഴയതുപോലെ വീണ്ടും വേദന വന്നു. പലതരം ചികിത്സകള്‍ തുടര്‍ന്നു. ഇപ്പോള്‍ കുറച്ചു ദിവസമായി അതികഠിനമായ വേദന. മൂത്രം തടസ്സപ്പെടുന്നുമുണ്ട്. അങ്ങനെയാണ് വിദഗ്ധ ചികിത്സ തേടി എത്തിയത്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന കഴിഞ്ഞ ശേഷമാണ് ഒരു കിഡ്‌നിയ്ക്ക് ഗുരുതരമായ തകരാറുണ്ടെന്ന് കണ്ടെത്തിയത്. കിഡ്‌നി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ എടുത്തുമാറ്റുകയല്ലാതെ വേറെ വഴിയില്ല. ആദ്യം തന്നെ ഓപ്പറേഷന്‍ ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ.

ജന്മനാ ഉള്ള തകരാറാണ് ചന്ദ്രന്. കിഡ്‌നിയില്‍ നിന്ന് മൂത്രവാഹിനിയിലേക്കുള്ള വഴി ഇടുങ്ങിപ്പോയതാണ് പ്രശ്‌നം. പെല്‍വി- യൂറിറ്ററിക് ജംഗ്ഷന്‍ ഒബ്‌സ്ട്രക്ഷന്‍ (PUJ obstruction) എന്നാണ് ഈ അവസ്ഥയുടെ പേര്. ജന്മനാ ഉള്ള തകരാറാണെങ്കിലും വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാവും ഇതിന്റെ പ്രശ്‌നങ്ങള്‍ പുറത്തു വരിക. രോഗിക്ക് വേദനയുണ്ടാവും. മൂത്രം ശരിക്ക് ഒഴിഞ്ഞു പോവില്ല. മൂത്രത്തില്‍ അണുബാധയും വരാം.

ചന്ദ്രനാകട്ടെ കിഡ്‌നിയില്‍ കല്ലും വന്നു. സ്വതവേ ഇടുങ്ങിയ പെല്‍വി-യൂറിറ്ററിക് ജംഗ്ഷനിലും കല്ല് അടിഞ്ഞു കൂടിയതോടെ പ്രശ്‌നം രൂക്ഷമായി. ജന്മനായുള്ള തകരാറ് ചെറിയൊരു ശസ്ത്രക്രിയയിലൂടെ ശരിയാക്കാനാവുമായിരുന്നു. അത് ചെയ്യാത്തത് പാളിച്ചയായി. കല്ല് കൂടിവന്നതോടെ സ്ഥിതി വളരെ മോശമായി. കിഡ്‌നി 10 ശതമാനം പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ആ നിലയില്‍ അത് എടുത്തു കളയുകയല്ലാതെ മാര്‍ഗമൊന്നുമില്ല.

++++++++++

കണ്ണൂരില്‍ നിന്ന് രാവിലെ ബസ്സില്‍ കയറിയതാണ് സതീഷ്. കോഴിക്കോട്ടേയ്ക്ക് പോകാന്‍. ബസ്സില്‍ കയറി ഇരിക്കുമ്പോള്‍ തന്നെ ചെറിയ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. വയറിന് പിന്‍ഭാഗത്ത് ചെറിയ വേദന. അത് സാരമാക്കിയില്ല. ബസ്സ് ഓടിത്തുടങ്ങി. ഇതിനിടയില്‍ വേദന കൂടിവന്നു. വേദന ശ്രദ്ധിക്കാതെ സീറ്റില്‍ കണ്ണടച്ച് ഇരുന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞുകാണും. അപ്പോഴേക്കും അടിവയറ്റിലും വേദന തുടങ്ങി. അത് തുടയിടുക്കിലേക്കും വ്യാപിക്കുന്നു. ഇതിനിടയില്‍ മൂത്രമൊഴിക്കാനും തോന്നിത്തുടങ്ങി.

മൂത്രം പിടിച്ചുനിര്‍ത്തി വയറും അമര്‍ത്തിപ്പിടിച്ച് ബസ്സില്‍ ഇരുന്നു. കോഴിക്കോട് എത്തുമ്പോള്‍ കലശലായ വേദന. മെല്ലെ ബസ്സില്‍ നിന്നിറങ്ങി. മൂത്രപ്പുരയിലേക്ക് കയറി. പക്ഷേ മൂത്രം വരുന്നില്ല. വേദന മൂത്രനാളിയിലും എത്തുന്നു. കുറേ നേരം മൂത്രം പിടിച്ചുനിര്‍ത്തിയിട്ടാവുമെന്നു കരുതി. വീണ്ടും ശ്രമിച്ചു. തുള്ളികളായി കുറച്ച് മൂത്രം പോയി. വെളുത്ത യൂറിനലില്‍ ഒരു തുള്ളി ചോര ഉറ്റിവീണു. ഞെട്ടിപ്പോയി. ഇതെന്താണ് മൂത്രമൊഴിക്കുമ്പോള്‍ ചോരയോ? കുറച്ചു തുള്ളി മൂത്രം കൂടി പോയി. ബ്രൗണ്‍ നിറത്തില്‍. എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായി.
ടൗണില്‍ തന്നെ ലോഡ്ജ് മുറിയില്‍ താമസിക്കുന്ന കൂട്ടുകാരനെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു.

അവന്‍ പെട്ടെന്ന് തന്നെ എത്തി. മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിലേക്ക് പോയി. ഡോക്ടറെ കണ്ട് വിവരങ്ങള്‍ പറഞ്ഞു. ലക്ഷണങ്ങള്‍ കണ്ടിട്ട് മൂത്രക്കല്ലായിരിക്കാനാണ് സാധ്യതയെന്ന് ഡോക്ടര്‍ പറഞ്ഞു. ആദ്യം വേദന മാറാന്‍ ഇഞ്ചക്ഷന്‍. പിന്നെ എക്‌സറേ എടുത്തു. വൃക്കയില്‍ കല്ലുണ്ട്. ചെറിയ ഒരു കല്ല് വൃക്കയില്‍ നിന്നും മൂത്രനാളിവരെ എത്തിയതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. തുടര്‍ ചികിത്സകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

അന്ന് കോഴിക്കോട്ട് തങ്ങി. പിന്നേറ്റ് വീട്ടിലേക്ക് തിരിച്ചുപോന്നു. നാട്ടിലെത്തിയപ്പോള്‍ കൂട്ടുകാര്‍ കല്ല് പോകാനുള്ള മറ്റ് ചികിത്സകളെക്കുറിച്ച് പറഞ്ഞു. അങ്ങനെ ആയുര്‍വ്വേദവും നാടന്‍ മരുന്നുകളും പരീക്ഷിച്ചു. അപ്പോല്‍ കല്ല് ഉരുകി പോയ്‌ക്കൊള്ളും എന്നാണ് പറഞ്ഞത്. കുറച്ചു മാസങ്ങള്‍ ചികിത്സ തുടര്‍ന്നു. ഒരു ദിവസം രാത്രി. ഏതാണ്ട് ഒന്നര മണിയായിക്കാണും. പിന്‍ഭാഗത്ത് വാരിയെല്ലിനു താഴെ വേദന തുടങ്ങി. മുമ്പ് ബസ്സില്‍ വച്ച് ഉണ്ടായതിനേക്കാള്‍ ശക്തമായി. വേദന ഇറങ്ങിവന്നു. അടിവയറ്റില്‍, തുടയിടുക്കില്‍, ലിംഗത്തില്‍ എല്ലാം അതി കഠിനമായ വേദന. സഹിക്കാനാവാതെ കിടക്കയില്‍ കിടന്ന് പുളഞ്ഞു. കരഞ്ഞു. വീട്ടുകാര്‍ പേടിച്ചുപോയി.

ഉടനെ ഡോക്ടറുടെ അടുത്തു പോയി. അവിടെ നിന്ന് വേദന മാറ്റാന്‍ ഇഞ്ചക്ഷന്‍ നല്‍കി. കല്ല് തന്നെയായിരുന്നു പ്രശ്‌നക്കാരന്‍. പിറ്റേന്ന് രാവിലെ തന്നെ കോഴിക്കോട്ടേയ്ക്ക് വന്നു. വീണ്ടും എക്‌സറേ എടുത്തു. കല്ല് ഉരുകിയിട്ടില്ല. വൃക്കയില്‍ ഇപ്പോഴുമുണ്ട്. പിന്നീട് മറ്റ് പരീക്ഷണങ്ങള്‍ക്ക് നിന്നില്ല. കല്ലുകള്‍ നീക്കി. അതോടെ ആശ്വാസമായി. കല്ല് വീണ്ടും രൂപപ്പെടാതിരിക്കാന്‍ കരുതലോടെ ജീവിക്കുകയാണ് സതീഷ് ഇപ്പോള്‍.

++++++++++

മൂത്രക്കല്ല് ഇപ്പോള്‍ ഒരു സാധാരണ രോഗമായിത്തീര്‍ന്നിട്ടുണ്ട്. 'സ്റ്റോണി'ന്റെ തകരാറുണ്ട് എന്നു പറയുന്നവരെ നാട്ടില്‍ ഇഷ്ടംപോലെ കാണാനാവും. അനവധി പേര്‍ കല്ലിന് ചികിത്സ തേടി എത്താറുമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ദിവസവും ശരാശരി 85 പേര്‍ മൂത്രക്കല്ലിന്റെ ചികിത്സയ്ക്കായി എത്താറുണ്ട്. ഇതില്‍ 20 പേരെങ്കിലും കഠിനവേദനയും നിലവിളിയുമായി എത്തുന്ന രോഗികളുമാണ്.
മൂത്രക്കല്ല് എന്ന് നാട്ടുകാര്‍ വിളിക്കുന്ന കല്ലിന്റെ ഉത്ഭവസ്ഥാനം മഹാഭൂരിഭാഗം സന്ദര്‍ഭങ്ങളിലും വൃക്കകളാണ്.

മൂത്രസഞ്ചിയിലെ കല്ലുകളും ഉണ്ടാകാറുണ്ട്. വൃക്കയില്‍ ഇങ്ങനെ കല്ലുമായി ജീവിക്കുന്ന ഒരുപാട്‌പേരുണ്ട്. പലപ്പോഴും പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. മറ്റേതെങ്കിലും രോഗത്തിന് ചികിത്സ തേടി എത്തുമ്പോഴാവും വൃക്കയില്‍ കല്ലുണ്ടെന്ന് തിരിച്ചറിയുന്നത്. വലിയ കല്ലുകളാണെങ്കില്‍ വൃക്കകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കാം. അപ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്.

ചിലപ്പോള്‍ കല്ലുകള്‍ വൃക്കയില്‍നിന്ന് ഇറങ്ങിവരാറുണ്ട്. ഉരുള്‍പൊട്ടുന്നപോലെ. ഇങ്ങനെ ഇറങ്ങിവരുന്ന കല്ലുകള്‍ വളരെ ചെറുതാണെങ്കില്‍ മൂത്രത്തിലൂടെ പുറത്തുപോകും. കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. പലപ്പോഴും ചെറിയ കല്ലുകള്‍ ഇങ്ങനെയാണ് പുറത്തുപോകുന്നത്. നാല് മില്ലിമീറ്റര്‍വരെ വലുപ്പമുള്ള കല്ലുകള്‍ ഇങ്ങനെ പൊയ്‌ക്കൊള്ളും. എന്നാല്‍, കല്ലുകള്‍ വലുതാണെങ്കില്‍ കാര്യങ്ങള്‍ കുഴയും. നേര്‍ത്ത മൂത്രവാഹിനിയിലൂടെയും മൂത്രനാളിയിലൂടെയും കല്ലിന് കടന്നുപോകാന്‍ പ്രയാസമായിരിക്കും.

ഈ കുഴലുകളുടെ ഭിത്തിയില്‍ അമര്‍ന്നും ഉരസിയും ഞെരുങ്ങിയുമൊക്കെയാവും കല്ല് ഉരുണ്ടുവരുന്നത്. കല്ലിനെ പുറന്തള്ളാന്‍ പേശികളും പണിപ്പെടും. ഞെങ്ങിഞെരുങ്ങി വരുന്ന കല്ലുകള്‍ കുഴലുകളുടെ ഉള്‍ഭാഗത്ത് മുറിവേല്‍പ്പിക്കും. അപ്പോള്‍ ചോര പൊടിയും. കഠിന വേദനയുണ്ടാകും. രോഗി പിടഞ്ഞുപോകും. കല്ലുകള്‍ വഴിമുടക്കുന്നതു കാരണം മൂത്രപ്രവാഹവും തടസ്സപ്പെടും. ഇത്തരത്തിലാണ് മൂത്രക്കല്ലുകള്‍ പ്രശ്‌നകാരികളാവുന്നത്.

ഉഷ്ണരാജ്യങ്ങളിലും വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളിലുമെല്ലാം വൃക്കയിലെ കല്ല് കൂടുതല്‍ കാണാറുണ്ട്. ചില പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കല്ല് കൂടുതലായി കാണാറുണ്ട്. സ്റ്റോണ്‍ ബെല്‍റ്റ് എന്നാണ് ഈ പ്രദേശങ്ങളെ വിളിക്കാറ്. വയനാട് ഇത്തരമൊരു സ്റ്റോണ്‍ബെല്‍റ്റ് ആണ്.

ആണുങ്ങളിലും പെണ്ണുങ്ങളിലും വൃക്കയിലെ കല്ല് ഉണ്ടാകാറുണ്ട്. എന്നാല്‍ ആണുങ്ങളില്‍ കല്ലുണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. 20 മുതല്‍ 70 വരെ വയസ്സ് പ്രായമുള്ളവരിലാണ് കല്ല് കൂടുതല്‍ കാണാറുള്ളത്. ചെറിയ കുട്ടികളില്‍പ്പോലും അപൂര്‍വമായി വൃക്കയിലെ കല്ല് കണ്ടെത്താറുണ്ട്. ഇത്തരം കല്ലുകള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടുണ്ടാകുന്നതല്ല. കുറേ വര്‍ഷങ്ങള്‍ കൊണ്ടാണ് രൂപപ്പെടുന്നത്.

മൂത്രാശയ വ്യവസ്ഥ

രണ്ട് വൃക്കകള്‍, മൂത്രസഞ്ചി, രണ്ട് മൂത്രവാഹിനിക്കുഴലുകള്‍, മൂത്രനാളി ഇത്രയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൂത്രാശയ വ്യവസ്ഥ.
വൃക്കയില്‍നിന്നും മൂത്രം സഞ്ചിയില്‍ എത്തിക്കുന്നത് മൂത്രവാഹിനികളാണ്. ഇവയ്ക്ക് 30 സെമീറ്റര്‍ നീളമുണ്ടാകും. മൂന്ന് മില്ലീമീറ്റര്‍ വ്യാസവും. മൂത്രസഞ്ചിയില്‍ നിന്നും മൂത്രനാളി വഴി മൂത്രം പുറത്തുപോകും. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് വൃക്കകള്‍.
രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചുനീക്കുന്നത് വൃക്കകളാണ്. ഓരോ വൃക്കയിലും 10 ലക്ഷം നെഫ്രോണുകളുണ്ട്. ഇവയാണ് അരിപ്പകളായി പ്രവര്‍ത്തിക്കുന്നത്. ശരീരത്തില്‍ ജലാംശം ലവണങ്ങളുടെ അളവ് എന്നിവ ക്രമീകരിക്കല്‍, അമ്ലക്ഷാരങ്ങളുടെ അനുപാതം ക്രമീകരിക്കല്‍, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങിയ ധര്‍മങ്ങളും വൃക്കകള്‍ നിര്‍വഹിക്കുന്നു.

View Slideshow

No comments:

Post a Comment